Tuesday, April 3, 2012

പിടികിട്ടാപ്പുള്ളി



ആദ്യമായിട്ടാണ് ഈ നഗരത്തിൽ.
ഇത്രയും ദൂരം ബസിൽ യാത്രചെയ്ത് വരണമെന്ന് ഒട്ടും ആഗ്രഹമുണ്ടായിട്ടല്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്- അവന്റെ വർഷങ്ങളായുള്ള പ്രണയത്തിന്റെ സഫലീകരണം. വിളിച്ചാൽ വരാതിരിക്കാനാവുമോ?  മറ്റു പലരേയും പോലെയല്ല അവൻ; പഠിച്ച്  നല്ല ജോലിയൊക്കെയായി  വലിയ നിലയിലായെങ്കിലും ഈ പഴയ ഓണംകേറാമൂലക്കാരൻ സഹപാഠിയെ അവൻ ഇന്നും ഓർക്കുന്നു, സ്നേഹിക്കുന്നു.

ജോബി ബസിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. പുറപ്പെടാൻ ഒരു മണിക്കുറുകൂടിയുണ്ട്. മറ്റു  പലയിടങ്ങളില്‍ നിന്നും അതുവഴി വന്നു പോകുന്ന സൂപ്പർഫാസ്റ്റുകളിൽ തള്ളിക്കയറി നിന്നു പോകാൻ വയ്യാത്തതുകൊണ്ടാണ് ആ സ്റ്റാന്റില്‍ നിന്നും പുറപ്പെടാന്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസില്‍  കയറിയിരുന്നത്.

എന്താ ഒരു ചൂട് !!
എന്റെ നാട്ടില്‍ ഇത്രയും ചൂടില്ല എന്നു തോന്നുന്നു. ഇവിടെ മൊത്തം കോൺക്രീറ്റ് കെട്ടിടങ്ങൾ ചൂടിനെ ആവാഹിച്ചെടുത്ത് മനുഷ്യന്റേയും മണ്ണിന്റേയും മേൽ അടിച്ചേൽപ്പിക്കുകയാണ് . "നഗരം ഒരു കോൺക്രീറ്റ് ചൂളയാണ് , നമ്മുടെ ഗ്രാമങ്ങളും അതിന്റെ തീജ്വാലയിലേക്ക് ചെന്ന് വീണു ഉരുകി തുടങ്ങിയിരിക്കുകയാണ് " എന്നൊക്കെ വായനശാല സെക്രട്ടറി  പ്രസംഗിച്ചത് ഓർമ്മ വന്നു. ശരീരമാകെ ആവിയില്‍ പുഴുങ്ങിയെടുത്തതുപോലെ. ഭയങ്കര ദാഹം. കുറച്ചു  മുൻപ് കുടിച്ച സോഡാനാരങ്ങവെള്ളം എന്റെ വയറ്റിലോട്ടുതന്നെയല്ലേ പോയത്! സംശയം തോന്നുന്നു.
ഉഷ്ണത്തിന്റെയാവാം എന്തോ എവിടെയോ ഒരു അസ്വസ്ഥത ; അയാൾ വയറിൽ തടവി നോക്കി, അടിവയറ്റിൽ ഒരു അസ്വസ്ഥതയുണ്ടോ?..ഹേയ് കുഴപ്പമില്ലെന്ന് തോന്നുന്നു. അല്പം അമിതമായി ഭക്ഷണം കഴിച്ചതിന്റെ ഒരു വിമ്മിഷ്ടം ആയിരിക്കാം. കുറച്ചു നാളുകൂടിയാണ് ഇത്രയും രുചികരമായ ബിരിയാണി കഴിക്കുന്നത്. അതിലും തകര്‍പ്പന്‍ ആയിരുന്നു ഇന്നലെ വൈകിട്ടത്തെ കപ്പയും എല്ലുകറിയും .ഒപ്പം നല്ല നാടൻ കള്ളും- എത്ര കഴിച്ചു  എന്ന്‍ ഓര്‍മ്മയില്ല . ആകെക്കൂടി കല്യാണം പൊടിപൂരമായിരുന്നു.

ബസില്‍ ആളുകള്‍ അധികം കയറിതുടങ്ങിയിരുന്നില്ല . ചുറ്റും നോക്കിയപ്പോള്‍ പിൻസീറ്റിൽ ഇരുന്നു മയങ്ങുന്ന ഒരു പടുവൃദ്ധനെ കണ്ടു. ബോറടി ഒഴിവാക്കുവാൻ സ്റ്റാന്റിലെ പെട്ടിക്കടയില്‍ നിന്നും വാങ്ങിയ 'ബോബനും മോളിയും ' തുറന്നു നോക്കി. പഞ്ചായത്തു പ്രസിഡണ്ടന്റിന്റേയും ആശാന്റെയും ചേട്ടത്തിയുടേയുമൊക്കെ വികൃതികൾ വായിച്ച് ഉള്ളുതുറന്നു ചിരിച്ചു.ഇതൊക്കെ വരച്ചു കൂട്ടുന്ന ടോംസിനെ സമ്മതിക്കണം .എന്നാ കാച്ചാണ് പലയിടത്തും കാച്ചിയിരിക്കുന്നത്‌. .ടോംസിന്റെ കാലശേഷം ഈ കഥാസാഹചര്യങ്ങളും കഥാപാത്രങ്ങളും അന്യം നിന്ന് പോയേക്കാം ; കാരണം ഇതുവരെ ഇത്ര രസകരമായി ഈ കഥാപാത്രങ്ങളെ വരച്ചു ഫലിപ്പിക്കാന്‍ മറൊരാള്‍ക്ക് കഴിഞ്ഞിട്ടില്ല.

ചിരിച്ചു തളർന്നപ്പോൾ ഇടയ്ക്ക് തലയുയർത്തി നോക്കിയതാണ്- അപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസിൽ തന്റെ നേർദിശയിൽ രണ്ട് പേർ വന്നിരിക്കുന്നത് കണ്ടു . ഏകദേശം നാല്പത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ് വിൻഡോസീറ്റിൽ. തൊട്ടപ്പുറത്ത് ചുരിദാർ ധരിച്ച ഒരു പെൺകുട്ടി- അവരുടെ മകളാവാം - മുഖം വ്യക്തമല്ല.
അയാൾ വായനയിലേക്ക് മടങ്ങി. അപ്പോള്‍ വായിച്ചത് 'അപ്പി ഹിപ്പി' ആയിരുന്നു. ഗിത്താറും  തോളിലിട്ട് പെണ്ണുങ്ങളെ പഞ്ചാരയടിച്ചു നടക്കുന്ന വിരുതന്‍ .അന്ന് വഴിയില്‍ വച്ച് പരിചയപ്പെട്ട ഒരുത്തിയെ കാണാന്‍ രാത്രി ഹോസ്റ്റലില്‍ പോകുന്നതും അവിടെ വച്ച് പണി കിട്ടുന്നതുമോക്കെയാണ് കഥ. ചിരിയടക്കാന്‍ കഴിഞ്ഞില്ല.

വായനയ്ക്കിടെ വീണ്ടും എപ്പോഴോ പുറത്തേക്ക് കണ്ണോടിച്ചപ്പോഴാണ്  നയനമനോഹരമായ ഒരു കാഴ്ച കണ്ടത്. അപ്പുറത്തെ ബസില്‍ ഇരുന്നുറങ്ങുന്ന ആ  മുതിര്‍ന്ന സ്ത്രീയുടെ അടുത്തിരിക്കുന്ന പെണ്‍കുട്ടി ഇങ്ങോട്ട് തന്നെ നോക്കുന്നു!
ജോബി അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അവള്‍ക്കൊരു കൂസലുമില്ല. ഒരു ഭാവവും മുഖത്ത് വരുത്താതെ ഇങ്ങോട്ട് നോക്കിയിരിക്കുന്നു.

അയാളുടെ ഉള്ളിലെ 'അപ്പി-ഹിപ്പി' ഉണര്‍ന്നു.
 വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി. ഇരുപതു വയസില്‍ താഴെയേ പ്രായം കാണാന്‍ സാധ്യതയുള്ളൂ. പിങ്ക് നിറമുള്ള ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്‌ . വട്ടമുഖത്ത് വലിയ നെറ്റിയില്‍ ത്രികോണാക്രുതിയിലുള്ള കറുത്ത പൊട്ട് , കാതില്‍ ഇളകിയാടുന്ന സ്വര്‍ണ്ണ ജിമിക്കി.
അവള്‍ എന്നെത്തന്നെയാണ് നോക്കിയിരിക്കുന്നത്.
പോക്കറ്റില്‍ നിന്ന് തൂവാലയെടുത്തു മുഖം തുടച്ചു . എന്നിട്ട അവളെ നോക്കിയൊന്നു ചിരിച്ചു - ഉള്ളില്‍ ഭയമുണ്ടായിരുന്നു- കുഴപ്പമാകുമോ ?

 പക്ഷെ സംശയം അസ്ഥാനത്തായിരുന്നു- അതാ അവളും ചിരിക്കുന്നു! അതും നല്ല പാല്ച്ചിരി.

അന്തരീക്ഷത്തിലെ ചൂടൊക്കെ എവിടെയോ പോയി മറഞ്ഞു. ശരീരത്തിലും മനസ്സിലും എന്തോ ഒരു ഊര്‍ജ്ജം നിറഞ്ഞു. അവളുടെ ചിരി ഉന്മേഷം നിറഞ്ഞ ഒരു കുളിര്‍കാറ്റായി വീശിയത് പോലെ.
അയാള്‍ ചിരി മായ്ക്കാതെ ചുണ്ടുകള്‍  കൊണിച്ചു  അവളെ ഗോഷ്ടി കാണിച്ചു - അടുത്ത ക്ഷണത്തില്‍ അവളും തിരിച്ചു കാണിച്ചു. കുറച്ചു നേരം ആംഗ്യഭാഷയിലുള്ള അവരുടെ സംസാരം തുടര്‍ന്നു . അടുത്തിരിക്കുന്ന സ്ത്രീ അവളുടെ അമ്മ തന്നെയാണെന്നു മനസിലായി.
ആദ്യം നിഷ്കളങ്കമായ അംഗവിക്ഷേപങ്ങളായിരുന്നു. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം പരീക്ഷാടിസ്ഥാനത്തില്‍  അയാള്‍ ചുണ്ടുകള്‍ കൂര്പിച്ചു നിട്ടി അവള്‍ക്ക്  ഒരു ചുംബനം കാണിച്ചു കൊടുത്തു . അവളുടെ മുഖം മങ്ങി-;
വേണ്ടായിരുന്നു - അയാള്‍ ക്ഷമ പറയാന്‍ തുടങ്ങിയപ്പോഴേക്കും അവളുടെ മുഖത്ത് വീണ്ടും ചിരി പടരുന്നത്‌ കണ്ടു- ആശ്വാസമായി!

ഇന്നത്തെ ദിവസം കൊള്ളാം.
കര്‍ത്താവേ ഇപ്പോഴൊന്നും വണ്ടി വിടല്ലേ !

തിരിച്ചൊരു ചുംബനം തരാന്‍ അയാള്‍ അപേക്ഷിച്ചു. പക്ഷെ നാണം കൊണ്ട് ചൂളിപ്പോയ അവള്‍ അത് നിരസിച്ചു.അങ്ങനെ രോമാഞ്ചതരളിതനായിരിക്കുമ്പോഴാണ്‌ മൊബൈല്‍ഫോണ്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയത്  . ആരാണെന്ന് പോലും നോക്കാതെ കട്ട്‌ ചെയ്ത് സൈലന്റ് മോഡിലിട്ട്  പോക്കറ്റിലെക്ക് തിരികെയിട്ടു - പിന്നല്ലാതെ! ഇവിടെ ഒന്ന് ട്യൂണ്‍ ചെയ്തു വരുമ്പോഴാണ് ഒരു കോള്‍ !

ബസില്‍ രണ്ടു മൂന്നു പേര് കൂടി വന്നു കയറി. ഭാഗ്യം, അവര്‍ കുറച്ചു കൂടി മുന്നിലായുള്ള സീറ്റുകളില്‍ പോയി ഇരുപ്പായി . അപ്പുറത്തെ ബസില്‍ മുന്സീറ്റുകള്‍ ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു.
ഇതിനിടയില്‍ അവരുടെ ആട്ടക്കഥ തുടര്‍ന്നു. പെണ്‍കുട്ടിക്കും രസം പിടിക്കുന്നു എന്ന് കണ്ടപ്പോള്‍ ജോബിക്ക് കൂടുതല്‍ ധൈര്യമായി.  അയാള്‍ കൈവീശി  കൂടെ വരുന്നോ എന്ന് ചോദിച്ചു. അതിനും നാണം നിറഞ്ഞ ചിരിയായിരുന്നു മറുപടി. അമ്മ ഉണര്‍ന്നപ്പോള്‍ അവള്‍ കുറച്ചു നേരം ഇങ്ങോട്ട് നോക്കാതെയിരുന്നു. അമ്മയും മകളും കുറച്ചു നേരം പരസ്പരം കാര്യം പറഞ്ഞിരിക്കുന്നത് കണ്ടു. ജോബിയുടെ ക്ഷമ നശിച്ചു തുടങ്ങി. അയാള്‍ ആംഗ്യം കാണിച്ചു കൊണ്ടേയിരുന്നു. അവള്‍ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ തിരിഞ്ഞു നോക്കിയിരിക്കാനോ മറുപടി തരാനോ കഴിയുന്നില്ല. ഇടയ്ക്ക് ഒരു അവസരം കിട്ടിയപ്പോള്‍ 'വെയിറ്റ് ചെയ്യ്' എന്നവള്‍ ആംഗ്യം കാട്ടി.
കുറച്ചുനേരം അയാള്‍ കാത്തിരുന്നു . അപ്പുറത്തെ ബസില്‍ ഡ്രൈവര്‍ കയറി , ഉടന്‍ തന്നെ വണ്ടി വിടുമെന്ന് തോന്നുന്നു. ഇത്രയൊക്കെ കൊതിപ്പിച്ചിട്ട്‌ അവളെ അങ്ങനെയങ്ങ് വിടാന്‍ തോന്നുന്നില്ല. അവളാണെങ്കില്‍ ഇങ്ങോട്ട് നോക്കുന്നതുപോലുമില്ല. ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ ബസിന്റെ വശങ്ങളില്‍ മുട്ടിയും 'ശൂ' എന്ന്‍ ശബ്ദമുണ്ടാക്കിയും അവളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

മണ്ടത്തരമാണെന്ന് മനസ്സ് പറഞ്ഞെങ്കിലും, കയ്യിലിരുന്ന മാസികയിലെ ഒരു പേജു കീറിയെടുത്ത് ചുരുട്ടി അവളെ ഒരു ഏറു കൊടുക്കാന്‍ ശ്രമിച്ചു . അത് കയ്യില്‍ നിന്നും പോയില്ല അതിനു മുന്നേ ആരോ അലറിക്കൊണ്ടു ഓടി വരുന്നതുകേട്ട്  അയാള്‍ ഞെട്ടി. കട്ടിയുള്ള കൊമ്പന്‍ മീശയും വച്ചു  ഒരു പോലീസുകാരന്‍ കുടവയറും കുലുക്കി ഓടി വരുന്നു.

കര്‍ത്താവേ ..എല്ലാം തുലഞ്ഞു!!!

"എടാ കള്ളനായിന്റെ മോനേ.. നീയിവിടെ ഒറ്റപ്പെൺപിള്ളേരേ ജീവിക്കാൻ സമ്മതിക്കത്തില്ല അല്ലേടാ.. കഴിഞ്ഞ ഒരു മാസമായിട്ടു ഞാൻ നിന്നെ ഇവിടെയൊക്കെ നോക്കിനടക്കുകയായിരുന്നു"

അതും പറഞ്ഞ് ബസിന്റെ അഴികൾക്കിടയിലൂടെ പോലീസുകാരൻ ജോബിയുടെ ഷര്‍ട്ടിന്റെ  കോളറിൽ പിടിച്ച് വലിക്കാൻ തുടങ്ങി.
" അയ്യോ സാർ...ഞാനാദ്യമായിട്ടാ  ഇവിടെ"
പോലിസുകാരന്റെ ഉച്ചത്തിലുള്ള തെറിയഭിഷേകത്തിനിടയിൽ അയാളുടെ വാക്കുകൾ ആരും കേൾക്കാതെ മുറിഞ്ഞ് മരിച്ചുവീണു.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടി.

" തല്ലിക്കൊല്ലണം ഇവനെയൊക്കെ"
" ഓരോ അവന്മാർ ഇറങ്ങിക്കോളും"
" കണ്ടാൽ സിംബളൻ...ചെറൂപ്പക്കാരൻ.. ഇവന്റെയൊക്കെ കയ്യിലിരുപ്പ്!"
" എങ്ങനെ പെൺപിള്ളാരെ മനസമാധാനമായിട്ട് വളർത്തും?"

എങ്ങും അഭിപ്രായങ്ങളും ആശങ്കളും ഉയർന്നുകേൾക്കുന്നു.
"ഇറങ്ങിവാടാ ഇങ്ങോട്ട് " - പുറത്ത് കറുത്തു തടിച്ച രോഷാകുലനായ ഒരു ചെറുപ്പക്കാരന്‍ അലറി . കൈമുട്ടിനു മേലെ തെറുത്തുകയറ്റി  വച്ചിരിക്കുന്ന ഷര്‍ട്ടിനടിയില്‍ അയാളുടെ പിടയ്ക്കുന്ന പേശികള്‍ കണ്ടപ്പോള്‍ തന്നെ ജോബിയുടെ നെഞ്ചിടിപ്പ് കൂടി. അവന്റെ കയ്യില്‍ നിന്ന് ഒരെണ്ണം കിട്ടിയാല്‍ പിന്നെ അന്ത്യകൂദാശയ്ക്ക്  അച്ചനെ ബുക്ക് ചെയ്‌താല്‍ മതിയാകും. സീറ്റിൽ നിന്ന്  എഴുന്നേറ്റു കഷ്ടപ്പെട്ട്  ഇറങ്ങേണ്ടിവന്നില്ല അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന്‍ അയാളെ പൊക്കിയെടുത്ത് ' രാജാവിനെ പല്ലക്കിലെന്നതുപോലെ പുറത്തെത്തിച്ചു. പോലീസുകാരന്റെ കൊഴുത്തുരുണ്ട കൈ അയാളുടെ കോളറില്‍ വീണ്ടും പിടിമുറുക്കി. അതിനുശേഷമാണ് പല്ലക്ക് ചുമട്ടുകാര്‍ അയാളെ താഴെ വച്ചത് .

" സാര്‍ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.. ആ കുട്ടിയുടെ സമ്മതത്തോടെ തന്നെയാണ് ഞാന്‍ അങ്ങനെയൊക്കെ.. എന്നെ വെറുതെ വിടണം  " ജോബി കൈകൂപ്പിക്കൊണ്ട് കേണു. പക്ഷെ ആരുടെ കാതിലും ആ വാക്കുകള്‍ പതിഞ്ഞില്ല.

അപ്പുറത്തെ ബസില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ സംഭവമൊന്നും മനസ്സിലാകാതെ കണ്ണും മിഴിച്ചിരുന്നു.  പോലീസുകാരന്‍ ജോബിയേയും വലിച്ചിഴച്ചു ആ ബസിനടുത്തേക്ക് ചെന്ന് അവരോട്  ചോദിച്ചു.
" നിങ്ങളുടെ മകളാണോ കൂടെയിരിക്കുന്നതു?"
" അതെ സാറേ "
" ഇവന്‍ അവിടെയിരുന്നു ഈ കൊച്ചിനെ കണ്ണും കയ്യും കാണിക്കുകയായിരുന്നു . നിങ്ങള്‍ കണ്ടില്ലേ? "
" ഇല്ല സാറേ" ഇതും പറഞ്ഞു അവര്‍ പെണ്‍കുട്ടിയോട് ചോദിച്ചു " മോളെ സത്യമാണോ ? നിന്നെ ഇവന്‍ ശല്യപ്പെടുത്തിയോ ?"
 ഇല്ല എന്നര്‍ത്ഥത്തില്‍ പെണ്‍കുട്ടി തലയാട്ടി.
" എന്റെ സാറേ .. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായെങ്കില്‍ അവള്‍ എന്നോട് പറഞ്ഞേനെ"
"നിങ്ങളോട് എങ്ങനെ പറയും?, നിങ്ങളുടെ മോളും കൂടി ഒത്തോണ്ടുള്ള പരിപാടിയായിരുന്നു. ഞാന്‍ കുറെ നേരം കൊണ്ടു കാണുവാരുന്നു.  "
ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഖദര്‍ധാരി പറഞ്ഞു. എന്നിട്ട് എന്തോ നേടിയ ഭാവത്തില്‍ ചുറ്റും നോക്കി. അത് ആ സ്ത്രീയെ വല്ലാതെ ചൊടിപ്പിച്ചു.
" ദേ. അനാവശ്യം പറയരുത് .തല്ലിയും താലോലിച്ചും തന്നെയാ എന്റെ മോളെ വളർത്തുന്നത്. ആണുങ്ങളുടെ മുഖത്തുപോലും നോക്കത്തില്ല എന്റെ കൊച്ച്. നിന്റെയൊക്കെ വീട്ടിൽ കാണുന്നതുപോലെയാണ് എല്ലാവരുടേയും സ്വഭാവം എന്ന് വിചാരിക്കരുത്.."
അവര്‍  അത്യുച്ചത്തിൽ ശകാരം തുടർന്നുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ ആരോപണം ഉന്നയിച്ചയാള്‍  ആല്ക്കൂട്ടത്തിലേക്ക്  വലിഞ്ഞ് അപ്രത്യക്ഷനായി.

ജോബി അപ്പോഴേക്കും ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു. ആളുകള്‍ക്ക് മുന്‍പില്‍   ഞാനൊരു കുറ്റവാളിയായി മാറിയിരിക്കുന്നു. അനേകായിരം കാലടികള്‍ തന്റെ തലയില്‍ ചവുട്ടിമെതിച്ചു കടന്നു പോകുന്നത് പോലെ തോന്നി അയാള്‍ക്ക്‌ . ശ്വാസം പോലും കിട്ടുന്നില്ല . ചുറ്റും ചില കാഹളങ്ങള്‍ മാത്രം - ഒന്നും വ്യക്തമായി കേള്‍ക്കാനാവുന്നില്ല.
 ഇവിടെ ആരെയും എനിക്ക് പരിചയം പോലുമില്ല. എന്നെ പോലീസ് പിടിച്ചു കൊണ്ട് പോയാല്‍ എന്താണ് ചെയ്യുക. അവര്‍ പല പീഢന കേസുകളും എന്റെ തലയില്‍ കെട്ടി വച്ചേക്കാം , എന്റെ ഫോട്ടോ നാളത്തെ പത്രത്തില്‍ വന്നേക്കാം.
എന്നെ മാത്രം പ്രതീക്ഷിച്ചു രണ്ടു വര്‍ഷത്തോളമായി കാത്തിരിക്കുന്ന ഒരു പാവം പെണ്‍കുട്ടിയുണ്ട് . അവളിതറിഞ്ഞാല്‍ പിന്നെ എങ്ങനെ ഞാന്‍ അവളുടെ മുഖത്ത് നോക്കും?  - ആത്മഹത്യ ചെയ്യുകയേ പിന്നെ നിവൃത്തിയുള്ളൂ.
ഒരു തമാശയ്ക്ക് വേണ്ടി മാത്രമാണ് ഈ പെണ്‍കുട്ടിയോട് അങ്ങനെയൊക്കെ പെരുമാറിയത്. അവളും പ്രോത്സാഹിപ്പിച്ചതേയുള്ളൂ; അതൊരു ന്യായീകരണമാവില്ലെങ്കിലും .  പക്ഷെ ഒന്നും പറയാനോ ചെയ്യാനോ കഴിഞ്ഞില്ല, കൈകള്‍ ആരൊക്കെയോ ചേര്‍ന്നു പിന്നില്‍ പിടിച്ചു വച്ചിരിക്കുകയായിരുന്നു . കഴുത്തില്‍ പിടിമുറുക്കിക്കൊണ്ട് പോലീസുകാരനും! അറുക്കാന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു ആട്ടിന്‍കുട്ടിയെപ്പോലെ ആ അപരിചിതരുടെ കൈകള്‍ക്കിടയില്‍ കിടന്നു അയാള്‍ പിടച്ചു.

സംഭവം നേരില്‍ കണ്ട മറ്റാരും അവിടെ ഇല്ലാതിരുന്നതുകൊണ്ട് പോലീസുകാരന്‍ തന്റെ വാദങ്ങളുമായി നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. ഇത്ര വലിയ കോലാഹലങ്ങള്‍ക്കിടയിലും പെണ്‍കുട്ടി ജോബിയെ കണ്ട ഭാവം പോലും കാണിച്ചില്ല. അവള്‍ ഒരക്ഷരവും ഉരിയാടാതെ തനിക്കു നേരെ ഉയര്‍ന്ന ചോദ്യശരങ്ങളെയെല്ലാം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി നിഷ്പ്രഭാമാക്കി .കുറെ ബഹളം വച്ച് കഴിഞ്ഞപോള്‍ പെണ്‍കുട്ടിയുടെ അമ്മ കരഞ്ഞു തുടങ്ങി.
" എന്ത് തെറ്റ് ചെയ്തിട്ടാ സാറേ എന്നെയും എന്റെ മോളെയും ഇങ്ങനെ ദ്രോഹിക്കുന്നത് . നാളെ ഒരുത്തന്റെ കൂടെ ഇറക്കി വിടേണ്ട പെണ്ണാ , അവളെപ്പറ്റി  ആവശ്യമില്ലാത്തത് കേട്ടാല്‍ ഞാനെങ്ങനെയാ സഹിക്കുന്നത് ? അതും ഇതുപോലെ പച്ചക്കള്ളം "
അവര്‍ മകളെ ചേര്‍ത്തു പിടിച്ചുകൊണ്ട് വിലപിച്ചു.
അവര്‍ എത്രമാത്രം സ്വന്തം മകളെ വിശ്വസിക്കുന്നു എന്ന് കണ്ടപ്പോള്‍ ജോബിക്ക് വല്ലാത്ത വിഷമം തോന്നി. കുറ്റബോധം കൊണ്ട് അയാളുടെ തല താഴ്ന്നു തന്നെയിരുന്നു. വേണ്ടായിരുന്നു ഒന്നും. എന്നെ നിയന്ത്രിക്കേണ്ടത് ഞാന്‍ തന്നെ ആയിരുന്നു. മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പോലീസുകാരനുള്‍പ്പെടെ എല്ലാവരും ആശയക്കുഴപ്പത്തിലായി.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്ന പലരും അസഹിഷ്ണുത കാണിച്ചു തുടങ്ങി. ചിലര്‍ ജോബിയെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങി.
" സാറിനു ആള് മാറിപ്പോയതാവും "
" ആ പയ്യനെ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു "

" അവനെ വിട്ടേക്ക് സാറേ.. പെറ്റതള്ളയ്ക്കില്ലാത്ത ദണ്ണം നമുക്കെന്തിനാ ?"
" കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന പോലീസ് "

അത് കേട്ടപ്പോള്‍ പോലീസുകാരന്‍ ജോബിയുടെ കഴുത്തില്‍ നിന്നും പിടിവിട്ടു തിരിഞ്ഞു നിന്ന് അലറി " ആരാടാ അത് പറഞ്ഞത് ?"
ആരും ഒന്നും മിണ്ടിയില്ല.
ആള്‍കൂട്ടം പിരിഞ്ഞു. അമ്മയും മകളും കയറിയ ബസ് പുറപ്പെട്ടു .
------

ജോബി ആകെ തളര്‍ന്നിരുന്നു .ചില ആളുകള്‍ ഇപ്പോഴും തന്നെ തുറിച്ച് നോക്കുന്നുണ്ട് . അതില്‍ നിന്ന് രക്ഷപ്പെടാനായി അയാള്‍ ബസ്സ്റ്റാന്റിന്റെ പിന്നിലേക്ക് പോയി സര്‍വീസ് സ്റ്റേഷനോട് ചേര്‍ന്ന് കണ്ട ഒരു അരമതിലില്‍ ചെന്നിരുന്നു.
 കഴുത്തിനുചുറ്റും നല്ല വേദന തോന്നി. കൈമുട്ട് ബഹളത്തിനിടയില്‍ ആരോ പിടിച്ചു തിരിച്ചതാണ് , കയ്യനക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്.

പെട്ടെന്ന്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഒരു തരിപ്പ് . മൊബൈല്‍ എടുത്തു നോക്കി . ഷീജ വിളിക്കുകയാണ്‌ . അവളുടെ ചിരിക്കുന്ന മുഖം സ്ക്രീനില്‍ തെളിഞ്ഞു നിന്നു. എന്തൊരു ആശ്വാസമാണ് അവളെ ഒന്ന് കണ്ടപ്പോള്‍. എല്ലാം തളര്‍ന്നിരിക്കുന്ന നിമിഷം , നിസ്സഹായതയുടെ കള്ളിമുള്‍പ്പടര്‍പ്പുകളില്‍  കുരുങ്ങി ഞാന്‍ നിലവിളിക്കുന്ന സമയത്ത് അവള്‍ വിളിക്കുന്നു.  ഇതാണ്‌ യഥാര്‍ത്ഥ സ്നേഹം .
" ഹലോ ജോബിച്ചാ , എന്താ ഞാന്‍ നേരത്തെ വിളിച്ചിട്ട്‌ എടുക്കാതിരുന്നത് ? "
" ഹലോ.."
" അയ്യോ എന്താ ജോബിച്ചാ പറ്റിയത്? സുഖമില്ലേ? "

 ആ ഹലോ വിളിയില്‍ തന്നെ അവള്‍ക്കെന്തോ പന്തികേട് തോന്നിയിരിക്കുന്നു. അതാണവള്‍ . അവള്‍ക്ക് മാത്രമേ അത് മനസ്സിലാകൂ.
എന്റെ ഓരോ ശ്വാസനിശ്വാസങ്ങളുടെയും  അര്‍ത്ഥമറിയാമെന്ന്  പറഞ്ഞവള്‍ .
രണ്ടു വര്‍ഷത്തോളമായി പ്രണയസരോവരത്തില്‍ എന്നോടൊപ്പം നീന്തുന്നവള്‍ .
 പ്രണയസുരഭിലമായ ഏദന്‍ തോട്ടത്തില്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ, വസന്തം തണല്‍ വിരിച്ച വീഥികളിലൂടെ ദിവസത്തിന്റെ തണുപ്പിലും ചൂടിലും എന്നോടൊപ്പം  കളിച്ചും ചിരിച്ചും നടക്കുന്നവള്‍ .
മാലാഖമാരുടെ വെണ്ചിറകുകളിലെ തൂവലുകളേക്കാള്‍ മാര്‍ദവമുള്ള മനസ്സുള്ളവള്‍ .
ആകാശത്ത് മേഘങ്ങളുള്ള കാലത്തോളം എന്നെ പിരിയുവാനാവില്ല എന്ന് വിളിച്ചു പറഞ്ഞ് ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ സ്വന്തം ഹൃദയരക്തം ചാലിച്ച് എനിക്കായി പകര്‍ന്നു തന്നവള്‍ .
ജീവിതത്തിന്റെ ചുവന്ന മുന്തിരിച്ചാറില്‍ നിന്ന് എന്നോടൊപ്പമിരുന്നു വീഞ്ഞ് കുടിക്കാനായി സൃഷ്ടിക്കപ്പെട്ടവള്‍ .
എന്റെ വാരിയെല്ലില്‍ നിന്ന്‍ പിറവിയെടുത്തവള്‍ .
നേരംപോക്കിനാണെങ്കിലും മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്റെ പ്രിയപ്പെട്ടവളെ മറന്നതിന്  കര്‍ത്താവ്തമ്പുരാന്‍ തന്ന ശിക്ഷയാണിത്.  

" ഒന്നുമില്ലെടീ .. ഒരു ചെറിയ പനി "
 " ഹും. ഞാനപ്പോഴേ പറഞ്ഞതാ പോകണ്ടാന്നു... എന്തായാലും ഒരു പാരസെറ്റാമോളെങ്കിലും വാങ്ങിക്കഴിക്കണേ ഇച്ചായാ."
"നീ വിഷമിക്കണ്ട. എനിക്കൊന്നുമില്ല. ഞാൻ മരുന്നു കഴിച്ചോളാം."

ഷീജയുടെ ആവലാതികളും സ്നേഹവും മനസ്സു തണുപ്പിച്ചപ്പോൾ അയാൾ ഫോൺ കട്ടു ചെയ്തു. അല്പമയത്തിനകം എത്തിയ സൂപ്പര്‍ഫാസ്റ്റിൽ തിങ്ങി നിറഞ്ഞിരുന്ന യാത്രക്കാരുടെ വിയർപ്പുഗന്ധം പരന്ന് ശ്വാസം മുട്ടിക്കുന്ന തിരക്കിലേക്ക് അയാളും ലയിച്ച് ചേർന്നു.

Tuesday, February 14, 2012

പെയ്തൊഴിയാത്ത കാർമേഘങ്ങൾ

ഹെയർപിൻ വളവുകൾ കടന്ന് കുത്തനെയുള്ള ചരിവിലൂടെ ബസ് അസാധാരണമായൊരു ശബ്ദത്തോടെ താഴേക്ക് ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.ഏതാനും നിമിഷങ്ങൾക്ക് മുൻപ് ശമിച്ച മഴയിൽ നനഞ്ഞുകുളിച്ചു നിൽക്കുന്ന കാടിന്റെ പച്ചമണം ഇരുവശങ്ങളിൽനിന്നും അലയടിച്ചു. ബസ് നിറയെ ആളുകളുണ്ട്. ചിലർ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുന്നു, കമ്പിയിൽ പിടിച്ച് നിൽക്കുന്ന ചിലർ  നനഞ്ഞ നിലത്ത് കാലുറപ്പിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്നു. മുൻസീറ്റുകളിലൊന്നിലിരുന്ന് അല്പം മുൻപ് ഛർദ്ദിച്ച പെൺകുട്ടി ഇപ്പോഴും അമ്മയുടെ തോളിലേക്ക് ചായ്ഞ്ഞ് തളർന്നിരിക്കുന്നു. അവളുടെ കയ്യിൽ ഒരു കൊച്ചു കുഞ്ഞ് നിർത്താതെ കരയുന്നുണ്ട്. ഇടയ്ക്കിടെ തലയിട്ട് നോക്കുന്ന കാറ്റ് ആ കരച്ചിൽ പിൻസീറ്റുകളിലേക്ക് ഉച്ചത്തിൽ കൊണ്ടുവന്ന് പിൻവാങ്ങി. ഡ്രൈവറിന്റെ എതിർഭാഗത്തായി ഒരു വലിയ ചാക്കും താങ്ങിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന വൃദ്ധ അടുത്തിരിക്കുന്ന കൊച്ചുകുട്ടിയോട് അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്നുണ്ട്..

കടലാസുകുമ്പിളിലെ കപ്പലണ്ടി പാതിയോളം കഴിച്ചിട്ട് ബാക്കി അനിതയ്ക്ക് കൊടുത്ത് മനോജ് പുറത്ത് കടന്നുപോകുന്ന കാഴ്ചകൾ കണ്ടിരുന്നു. ബസിനാകെ ഒരു തുരുമ്പുമണം . പഴയ ബസാണ്. പോരാത്തതിന് മഴയും.

" എന്തൊരു മഴയായിരുന്നു. ഞാൻ വിചാരിച്ചു ഇറങ്ങിയതേ അബദ്ധമായെന്ന്"
അനിത കപ്പലണ്ടി കൊറിച്ചുകൊണ്ട് പറഞ്ഞു.

" അതിനെന്താ.. ഇതല്ലേ കാടിന്റെ ഗന്ധമാസ്വദിക്കാൻ പറ്റിയ കാലാവസ്ഥ.നനഞ്ഞ് കുളിച്ച് പ്രണയപരവശരായി നിൽക്കുന്ന മരങ്ങളും പൂക്കളും പുല്ലുകളും പാറക്കുന്നുകളും...പ്രകൃതി ലജ്ജാവതിയായി ചിണുങ്ങി നിൽക്കുന്ന കുളിരാർന്നൊരു ദിനം. നമ്മുടെ യാത്രയ്ക്ക് ഇതിലും നല്ല ഒരു ദിനം വേറേ കിട്ടില്ല."

അത് പറയുമ്പോൾ മനോജ് ഒരു മനോഹര സ്വപ്നം കാണുകയായിരുന്നു .

" ഓഹോ.. സാഹിത്യം!.. നമുക്കൊന്നും മനസ്സിലായില്ലേ"  ചിരിച്ചു കൊണ്ട് അനിത കളിയാക്കി.ഒന്നും മനസ്സിലായില്ലെന്ന് അഭിനയിച്ച് കൈ മലർത്തിക്കാണിച്ചു.
അവളെപ്പോഴും അങ്ങനെയാണ് . കളിയാക്കാൻ ഒരു അവസരം കിട്ടിയാൽ വിട്ടുകളയില്ല.

മണ്ണും കല്ലും ഇളകി പൊളിഞ്ഞുകിടക്കുന്ന പാത. അത് അനുസരണ കെട്ട ഒരു വികൃതിക്കുട്ടിയെപ്പോലെ വളഞ്ഞും തിരിഞ്ഞും ഉയർന്നും താഴ്ന്നും ഓടിപ്പോകുന്നു. അതിനുമേലേ കുലുങ്ങിക്കുലുങ്ങി ഇടയ്ക്കെല്ലാം നിർത്തിനിർത്തി ആ ബസ് നീങ്ങിക്കൊണ്ടിരുന്നു. ഏറെയും വിജനമായ പാതയിലൂടെ തുടരുന്ന യാത്രയ്ക്കിടയിൽ വല്ലപ്പോഴും കടന്നുപോകുന്ന ചില നാൽക്കവലകളിൽ മൂകരായി തലങ്ങും വിലങ്ങും നടക്കുന്ന ചില മനുഷ്യരെ കണ്ടു. ആനയിറങ്ങുന്ന വഴിയാണെന്ന് പുറപ്പെടും മുൻപ് ചിലർ പറയുന്നത് കേട്ടിരുന്നു. ഇതുവരെ ഒരെണ്ണത്തിനെപോലും കണ്ടില്ല.

മഴ ബസിന്റെ വശങ്ങളിൽ ബാക്കിവച്ചിരുന്ന ജലകണങ്ങൾ കുലുക്കത്തിന് ശക്തിയേറുമ്പോൾ ഉള്ളിലേക്ക് പുണ്യാഹം തളിച്ചു കൊണ്ടിരുന്നു. എന്നിട്ടും മനോജ് മറ്റ് യാത്രക്കാർ പലരും ചെയ്തതുപോലെ ഷട്ടർ താഴ്ത്തിയിട്ടില്ല. തന്റെ തൊട്ടടുത്തിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന അനിത കാഴ്ചകൾ ആസ്വദിക്കുന്നത് അയാൾ അവളറിയാതെ ശ്രദ്ധിച്ചു.
ഇപ്പ്പോൾ കടന്നുപോകുന്ന സഥലത്ത് ഇരുവശങ്ങളിലും പാടങ്ങളാണ്- അവയിൽ കരിമ്പുകളും എള്ളിൻ ചെടികളും നനഞ്ഞു കുതിർന്നു നിന്നു. പലയിടത്തും കൃഷിസ്ഥലങ്ങളൊട് ചേർന്ന് ഓല മേഞ്ഞ ചെറിയ കുടിലുകൾ, മുറ്റത്ത് കുത്തിയിരുന്ന് എന്തൊക്കെയോ ജോലികൾ ചെയ്യുന്ന സ്ത്രീജനങ്ങൾ..തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, അവയ്ക്കിടയിൽ മേയുന്ന കന്നുകാലികൾ. തന്റെ നാടിന്റെ ഭൂതകാലം ഇവിടേയ്ക്കായിരുന്നു വന്നൊളിച്ചതെന്ന് മനോജിന് തോന്നി. 
അനിതയെപ്പോലെ നഗരത്തിന്റെ തിരക്കുകളിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടിയ്ക്ക് കൗതുകകരമാകാം ഈ കാഴ്ചകൾ. അതവളുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നുമുണ്ട്.

പുറമേ പ്രസാദവദനനായിരുന്നു എങ്കിലും മനോജിന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു. താൻ ചെയ്യാൻ പാടില്ലാത്തതെന്തോ ചെയ്യാൻ പോകുന്നതായി അയാൾ ഭയന്നു. കുറച്ചുകൂടി മെച്ചമുള്ള മറ്റൊരു എളുപ്പവഴി ഉണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് ഞാൻ ഈ ദൂരം കൂടിയ, മോശം പാത തിരഞ്ഞെടുത്തത് എന്ന് അനിതയ്ക്ക് സംശയം തോന്നിയിരിക്കുമോ? ഇനി സംശയം തോന്നിയില്ല എന്നവൾ അഭിനയിക്കുകയാണോ? അതോ എന്നോടുള്ള വിശ്വാസം അവൾക്കൊരു ധൈര്യം നൽകുന്നുണ്ടോ?
ഇത്രയും നാൾ ഒന്നിച്ച് ജോലിചെയ്തിട്ടും ഇത്രനാൾ പരസ്പരം മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്തിട്ടും ഞാൻ എന്താണ് ഇങ്ങനെ ഭീരുവായൊരു അപരിചിതനെപ്പോലെ എന്ന് അവൾ ചോദിച്ചാൽ ഞാൻ എന്തു പറയും?
അതിവേഗം കടന്നുപോകുന്ന നിമിഷങ്ങൾ അയാളിൽ ഒരു അസഹിഷ്ണുത വളർത്തി.സമയത്തിന്റെ ശരവേഗതയെ അയാൾ ശപിച്ചു.

ആലോചിച്ചങ്ങനെ ഇരുന്നപ്പോൾ ബസ് വല്ലാതെ ആടിയുലഞ്ഞു, എതിരെ വന്ന ഒരു ലോറിയ്ക്ക് സൈഡ് കൊടുത്തതായിരുന്നു. പാതയോരത്ത് ചരിഞ്ഞു നിന്നിരുന്ന മാവിന്റെ ചില്ലകൾ ബസിനുള്ളിലേക്ക് കുത്തിക്കയറി. നനഞ്ഞ ഇലകൾ അവരുടെ മുഖമാകെ വെള്ളം കുടഞ്ഞു. ഒരു കുഴിയിൽ നിന്ന് ചാടിയെഴുന്നേറ്റ പശുക്കിടാവിനെപ്പോലെ ബസ് ഒന്ന് മുരണ്ട് വീണ്ടും മുന്നോട്ടു നീങ്ങി. മനോജിന്റെ ദേഹത്താകെ വെള്ളമായി. അയാൾ അനിതയുടെ മുഖത്തേക്ക് നോക്കി. അവൾ കളിയാക്കിച്ചിരിക്കുകയായിരുന്നു.അവളുടെ മൂക്കിൻതുമ്പത്തായി വീഴാൻ വെമ്പിനിൽക്കുന്ന ഒരു മഴത്തുള്ളി അയാൾ ശ്രദ്ധിച്ചു. ഒരു ചെറുചിരിയോടെ അയാൾ തന്റെ ചൂണ്ടുവിരൽ നീട്ടി അതിൽ തൊടാൻ ശ്രമിച്ചു. അനിത ചിരിച്ചു കൊണ്ട് അയാളുടെ കൈ തട്ടി  മാറ്റി.ആ മഴത്തുള്ളി പൊട്ടി അവളുടെ മൂക്കിനുപുറത്തുക്കൂടി ഒഴുകി ചുണ്ടുകൾക്കു മുകളിലുള്ള കറുത്ത മറുകിൽ വന്ന് തടഞ്ഞു നിന്നു. മനോജിന്റെ നോട്ടം കണ്ടപ്പോൾ അവൾ ജാള്യതയോടെ തൂവാലയെടുത്ത് മുഖം തുടച്ചു.

കുറച്ചു കഴിഞ്ഞ് ബസ് ഒരു നാൽക്കവലയിൽ നിർത്തി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കിറങ്ങിപ്പോകുന്നതു കണ്ടു. അവർ വഴിയരികിലുള്ള ചെറിയ കടയിൽനിന്ന് മുറുക്കാനും ചായയും വാങ്ങുന്നത് മനോജ് നോക്കിയിരുന്നു.

" ഇനി ഞാനിരിക്കാം വിൻഡോ സീറ്റിൽ' അനിത പറഞ്ഞപ്പോൾ അയാൾ എഴുന്നേറ്റ് മാറിനിന്നു കൊടുത്തു. അവൾ നീങ്ങിയിരുന്നു; മുഖം ചെരിച്ച് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
മനോജ് അവളെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
നീലജീൻസും വെള്ള ഉടുപ്പുമാണ് അവൾ ഏറ്റവും സുന്ദരിയായി കാണപ്പെടുന്ന വേഷം. അത് തന്നെ ഇന്ന് തിരഞ്ഞെടുക്കാൻ എന്തായിരിക്കും കാരണം? ആകസ്മികമാകുമോ?..അല്ലായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.
നീളൻമുടി പിന്നിൽ കെട്ടിവച്ചിരിക്കുന്നു. അല്പം വിരിഞ്ഞ കാതിൽ ഒരു കുഞ്ഞുപൊട്ടുപോലെ കല്ലുപതിച്ച ചെറിയ കമ്മൽ,  അവളുടെ നീണ്ടമുഖത്തിന് യോജിച്ച തിളങ്ങുന്ന കവിൾത്തടങ്ങൾ, അവൾ മുന്നിലേക്ക് ദൃഷ്ടി പായിച്ച് മുഖം തിരിച്ചപ്പോൾ അവളുടെ തുടുത്ത ചുണ്ടുകൾ അയാൾ ശ്രദ്ധിച്ചു. വലതുവശത്തായി മേൽച്ചുണ്ടിനു തൊട്ടുമുകളിൽ ആ കറുത്ത മറുക്...

...നിർത്ത്!!!
ഏന്താണെനിക്ക് സംഭവിക്കുന്നത്?
ഞാൻ ഒരിക്കലും അനിതയെ ഇത്തരത്തിൽ നോക്കിയിട്ടില്ലല്ലോ..!

ബസ് പുറപ്പെടാൻ ഒരുങ്ങുകയാണ്. പുതുതായി കയറിയ ചിലർ കയ്യിലുള്ള ചാക്കുകെട്ടുകൾ വയ്ക്കുന്നതിനെച്ചൊല്ലി തർക്കിക്കുന്നു. ഭൂരിഭാഗവും മധ്യവയസ്കരായ പുരുഷന്മാരും വൃദ്ധകളുമാണ്. കൃഷിസാധനങ്ങൾ ചന്തയിൽ കൊണ്ട് വിൽക്കാനുള്ള പോക്കാണെന്ന് ചിലരുടെ സംസാരത്തിൽനിന്ന് വ്യക്തമായി.

 മനോജിന്റെ മനസ്സുനിറയെ കുറ്റബോധത്തിന്റെ ചെതുമ്പൽ പൊതിഞ്ഞ മടുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. കാഴ്ചകൾ കണ്ടിരിക്കുന്ന അനിതയെ നോക്കിക്കൊണ്ടിരുന്നപ്പോൾ ഒരു അസ്വസ്ഥത തോന്നി.
ഒരുപക്ഷെ എനിക്ക് കിട്ടുന്ന മറുപടി മറിച്ചാണെങ്കിൽ അത് ഞാനും അനിതയുമായി വർഷങ്ങളായുള്ള സൗഹൃദത്തെ ബാധിക്കും. ഒന്നും നടന്നില്ല എന്ന മട്ടിൽ ഞാൻ വീണ്ടും എങ്ങനെ അവളുടെ മുഖത്തു നോക്കും? പുറമേ എന്റെ മറ്റൊരു സുഹൃത്തുമായുള്ള അവളുടെ പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിച്ചിരുന്നത് അവളോടുള്ള സ്നേഹം മറച്ചുവച്ചുകൊണ്ടായിരുന്നു എന്നവൾ അറിഞ്ഞാൽ അവളതൊരു ചതിയായല്ലേ കാണൂ. ഏന്നും എന്നെ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളവളാണവൾ- ആ അത്മാർത്ഥത എന്നിൽനിന്ന് അവളും പ്രതീക്ഷിക്കുന്നുണ്ടാവില്ലേ?

എപ്പോഴും പൊട്ടിച്ചിരിച്ച് കുസൃതിത്തരങ്ങൾ പങ്കുവച്ച് കലപിലാ സംസാരിച്ചുകൊണ്ടിരുന്ന ഇവൾക്ക് ഇന്ന് എന്തു പറ്റി? ഞാൻ എത്ര സംസാരിക്കാൻ ശ്രമിച്ചിട്ടും എന്താണവൾ ആ സംസാരം നീട്ടാനാഗ്രഹിക്കാതെ ഒറ്റവാചകങ്ങളിൽ, പൂർണവിരാമങ്ങളിൽ ഉത്തരങ്ങൾ അവസാനിപ്പിക്കുന്നത്? എത്രനേരം ഇങ്ങനെ മിണ്ടാതെയിരിക്കും? ഇതിനാണോ കഷ്ടപ്പെട്ട് ഇത്രയൊക്കെ ചെയ്തത്?

അനിതയോട് എന്തെങ്കിലും പറഞ്ഞ് ഒരു നീണ്ട സംഭാഷണത്തിന് തുടക്കം കുറിക്കാൻ അയാൾ ആഗ്രഹിച്ചു. പെട്ടെന്ന് സംസാരിക്കാൻ ഒരു വിഷയം കിട്ടുന്നുമില്ല. അയാൾക്ക് പരിഭ്രാന്തിയായി. ഇനി എന്റെ ഉദ്ദേശ്യം തിരിച്ചറിയുമ്പോൾ അവൾ എന്നെ വെറൂക്കുമോ?
ഞാനവൾക്കൊരു ആശ്വാസമാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ മറിച്ചു സംഭവിച്ചാലുണ്ടാകാവുന്ന കുറ്റബോധം എന്നെ തളർത്തുകയായിരുന്നു. ആ ഭീരുത്വം എന്നെ എല്ലാം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു മാസത്തോളം മനസ്സിന്റെ ചൂളയിലിട്ട് ഉരുക്കി മിനുക്കി പറ്റിയ ഒരു ആയുധമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഒരു ദിവസം പെട്ടെന്നു തോന്നിയതാണ് സ്വതവേ യാത്രകൾ ഇഷ്ടപ്പെടുന്ന അനിതയേയും കൊണ്ടൊരു ചെറിയ യാത്ര.
 പെട്ടെന്നുള്ള ആവേശത്തിൽ അവളെ വിളിച്ച് വരാൻ പറഞ്ഞു. വെള്ളച്ചാട്ടം കാണാൻ പോകുന്നു എന്നേ പറഞ്ഞുള്ളൂ. അവൾ കൂടുതലൊന്നും ചോദിച്ചില്ല. ബസ് സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ രണ്ട് വഴികളുണ്ടെന്നറിഞ്ഞു.. ഒരു മണിക്കൂറുകൊണ്ടെത്തുന്ന ഒരു ഗ്രാമപാതയും മലയിറങ്ങിപ്പോകുന്ന കാട്ടുപാതയും. രണ്ടാമത്തേത് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അത്രയും സമയം കൂടി അവളോടൊപ്പം ചിലവഴിച്ച് സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാമെന്ന് കരുതി.

ഇനി ഏതാണ്ട് ഒരു മണിക്കൂർ കൂടിയുണ്ടാവും വെള്ളച്ചാട്ടത്തിനടുത്തെത്താൻ. സമയം പാഴാക്കാതെ കാര്യത്തിലേക്ക് കടന്നാലോ?
മനോജ് ചുറ്റും നോക്കി. ബസിൽ ഇപ്പ്പോൾ നേരത്തെ ഉണ്ടായിരുന്ന അത്രയും തിരക്കില്ല. കുറേ ആളുകൾ കഴിഞ്ഞ സ്റ്റോപ്പിൽ ഇറങ്ങിയിട്ടുണ്ട്. തൊട്ടു മുന്നിലെ സീറ്റിലിരിക്കുന്ന രണ്ടുപേരും തലകുമ്പിട്ട് ഉറക്കമാണ്. പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി. മുപ്പതിനും നാല്പതിനുമിടയിൽ പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളാണ് പിൻസീറ്റിൽ. അവർ എന്തൊക്കെയോ പരസ്പരം പറഞ്ഞ് ചിരിക്കുന്നു. ഇങ്ങോട്ട് ആരും ശ്രദ്ധിക്കുന്നില്ല. ഇതുതന്നെയാണ് അവസരം.

" അനിതാ"
അയാൾ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
വിറയാർന്ന വിരലുകളാൽ അവളുടെ കൈയിൽ തൊട്ടു. അവൾ തിരിഞ്ഞു നോക്കി. ചോദ്യഭാവത്തിൽ മുഖമനക്കി.മനോജ് ധൈര്യം സംഭരിച്ച് അവളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി.
" എന്താ മനോജ് ??"

" അനിതാ.. അത്.. എനിക്ക് നിന്നോടൽപ്പം സംസാരിക്കണം "

" അതിനെന്താ..സംസാരിക്ക്! പിന്നല്ലാതെ എത്രനേരമെന്നുവച്ചാണ് ഇങ്ങനെ മസിലും പിടിച്ച് മിണ്ടാതെയിരിക്കുന്നത് ! "

അവളുടെ ഉള്ളിൽ ഉറഞ്ഞുകൂടിയ അസ്വസ്ഥത മുളപൊട്ടി പുറത്തു വന്നപ്പോൾ യഥാർത്ഥത്തിൽ മനോജിന് ആശ്വാസമാണ് തോന്നിയത്. അയാളുടെ ആത്മവിശ്വാസം തിരികെവന്നു. ഉള്ളിൽ വല്ലാത്തൊരു ധൈര്യം ഇരച്ചു വന്നു.

 " അനിതാ എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട്"

ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു.

" ഓഹോ..എനിക്കപ്പോഴേ തോന്നിയിരുന്നു ചെക്കനാകെയൊരു ഇളക്കം." എന്നിട്ട് നെടുവീർപ്പിടുന്ന അയാളെ നോക്കി അനിത പൊട്ടിച്ചിരിച്ചു.

ആ ചിരി അയാളെ വീണ്ടും അസ്വസ്ഥനാക്കി. അയാൾ പൊടുന്നനെ അവളുടെ കൈപ്പത്തിയിൽ കടന്നു പിടിച്ചു. അവളുടെ മുഖത്തെ ചിരി മാഞ്ഞു. വലയറ്റ് നഖച്ഛായമിട്ട മൃദുലമായ വിരലുകൾ അയാളുടെ കൈയ്ക്കുള്ളിലിരുന്ന് പിടച്ചു- പിന്നെ നിശ്ചലമായി. ഒരു നിമിഷം താനെന്താണ് ചെയ്യുന്നതെന്ന് മനോജ് അലോചിച്ചു എന്നിട്ട് അനിതയുടെ വിരലുകളെ സ്വതന്ത്രമാക്കി. പക്ഷെ അവൾ അയാളുടെ കയ്യിൽ നിന്നും കയ്യെടുത്തില്ല. മനോജ് ചുറ്റും ശ്രദ്ധിച്ചു- ഇല്ല ഇപ്പോഴും ആരും ശ്രദ്ധിക്കുന്നില്ല.

"ജയനുമായി നീ പ്രണയത്തിലായിരുന്നപ്പോൾ പോലും ഞാൻ നിന്നെ വല്ലാതെ ..."

' പ്ലീസ്.. എന്നെ അതൊന്നും ഓർമ്മിപ്പിക്കരുത്" അനിത അയാളെ തടഞ്ഞു.
. അത് ശരിയാണ്. അറിഞ്ഞുകൊണ്ട് കുഴിച്ചു മൂടിയതൊക്കെ തുരന്നെടുത്താൽ അകെ ദുർഗന്ധമായിരിക്കും. ആർക്കും അത് ഭൂഷണമാവില്ല.പലരുടേയും ജീവിതത്തിലുള്ളതുപോലെ അനിതയ്ക്കും വിവർണ്ണമായ ഒരു ഭൂതകാലം സമ്മാനിച്ച നഷ്ടങ്ങൾ കാലം മായ്ച്ചുതുടങ്ങിയിട്ടുണ്ട്. അവയിൽ നിന്ന് പൂർണ്ണമായൊരു മുക്തിയായിരിക്കണം അവളും ആഗ്രഹിക്കുന്നത്.

"അനിതാ..ഞാൻ സീരിയസ് ആണ്! നമ്മൾ രണ്ടുപേരും മാത്രമായി അല്പസമയം ചിലവഴിക്കാനും കുറേ നാളായി നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന ഈ മാറാപ്പ് ഇറക്കിവയ്ക്കാനുമാണ് ഞാൻ ഈ യാത്ര എന്ന നാടകം ആസൂത്രണം ചെയ്തത്. ഒരു പാർക്കിലേക്കോ മറ്റോ വിളിച്ചാൽ നീ തെറ്റിധരിക്കുമോ എന്നെനിക്ക് ഭയമായിരുന്നു."

" ഭയമോ? നീയൊരു പുരുഷനല്ലേ. കാമുകന്മാർ തങ്ങളുടെ പ്രേമഭാജനങ്ങളുടെ മുൻപിൽ മൽസരിച്ച് സ്വന്തം വീരകഥകൾ പ്രസംഗിക്കുന്ന കാലത്താണ് നീയൊരു ഭീരുവായി അഭിനയിക്കുന്നത്...!"

" അല്ല അനിത, സത്യമാണ്. നിനക്കെന്നോട് ദേഷ്യം തോന്നുമെന്നും അങ്ങനെ നമ്മുടെ സൗഹൃദം തകരുമെന്നും ഞാൻ ഭയന്നു"

" ഭയന്നു?..ഇപ്പോൾ ആ ഭയമില്ലേ?" അനിത ഭയങ്കര ഗൗരവത്തിലാണ്.

" അറിയില്ല!!"

 പൊടുന്നനെ ബസ് ഒരു ഭീകര ശബ്ദത്തോടെ ആടിയുലഞ്ഞു. മനോജ് സ്വപ്നത്തിൽനിന്നുണർന്ന് നോക്കിയപ്പോൾ യാത്രക്കാരിൽ ചിലർ നിലവിളിക്കുന്നു. ബസ് നിശ്ചലമായി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ മനോജ് കണ്ണുമിഴിച്ചിരുന്നു.

" പഞ്ചറായെന്നാ തോന്നുന്നത്" അനിത  പറഞ്ഞു.
" നാശം!!!" മനോജ് തലയിൽ കൈ വച്ച് ശപിച്ചു. " ഇനിയിപ്പോ എപ്പോഴാണോ ശരിയാവുന്നത്. ഈ കാട്ടുമുക്കിൽ ഒരു വർക്ക്ഷോപ്പ് പോലും കാണില്ല."

മനോജിന് വല്ലാത്ത അമർഷം തോന്നി. ഒന്ന് തയ്യാറെടുത്തു വരികയായിരുന്നു. എല്ലാം തുലഞ്ഞു.
---------------------------------------



യാത്രകാരെല്ലാം പുറത്തിറങ്ങി. കണ്ടക്ടറും ഡ്രൈവറും ചില യാത്രക്കാരും കൂടി ബസിന്റെ പിന്നിലും അടിയിലുമൊക്കെ എന്തോ പരിശോധിക്കുന്നതു കണ്ടു. -പഞ്ചറല്ല, മറ്റെന്തോ യന്ത്രത്തകരാറാണ്.

"ഇനിയെപ്പോഴാ അടുത്ത ബസ്?"
 മനോജ് അടുത്ത് നിന്ന ഒരു ചെറുപ്പക്കാരനോട് ചോദിച്ചു.

" ഇനി അങ്ങോട്ടേക്ക് ഉടനെയൊന്നും ഇല്ല. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച് ഒരു ബസ് വരും. ഒന്നുകിൽ അതിൽകയറി നിങ്ങൾക്ക് തിരിച്ചു പോകാം. അല്ലെങ്കിൽ മൂന്നുനാലു മണിക്കൂർ കാത്തുനിന്നാൽ അടുത്ത ബസ് കിട്ടും"
അയാൾ പറഞ്ഞു.

ഓട്ടോറിക്ഷാ പോലും കിട്ടാത്ത സ്ഥലമാണ്. വല്ലപ്പോഴും കടന്നുപോകുന്ന ജീപ്പുകളിലും ലോറികളിലും തിക്കിക്കയറി പോകണം അടുത്തുള്ള ടൗണിലേക്ക്. അതുവഴിയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള മറ്റേ പാത കടന്നു പോകുന്നത്. അതുവഴി കൂടുതൽ ബസ് സർവീസ് ഉണ്ട്.

അവർ അടുത്തുകണ്ട ആൽത്തറയിലേക്ക് പോയി. ആൽത്തറഭിത്തിയുടെ ഒരു ഭാഗം തകർത്തുകൊണ്ട് കൂറ്റൻവേരുകൾ പുറത്തേക്ക് നീണ്ടുനിന്നിരുന്നു. അതിനുമുകളിൽ ഒരു കാൽ കയറ്റിവച്ച് മനോജും, തൊട്ടടുത്തായി അനിതയും ഇരുപ്പുറപ്പിച്ചു. ബസിൽ നിന്നു ഇറങ്ങിവന്ന അഞ്ചാറ് സ്ത്രീകൾ തങ്ങളുടെ ചാക്കുകെട്ടും നിലത്തുവച്ച് അവിടെ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. മനോജും അനിതയും അവിടെ ചെന്നിരുന്നപ്പ്പോൾ ആ സ്ത്രീകളുടെയെല്ലാം നോട്ടം ഒരു നിമിഷം ഇരുവരുടേയും മേലായി. ചിലർ പരസ്പരം ചെവിയിൽ എന്തൊക്കെയോ മന്ത്രിക്കുകയും അടക്കിച്ചിരിക്കുകയും മറ്റുചിലർ 'എന്താ ഈ കാണുന്നത്' എന്ന ഭാവേന ഇരുവരേയും ഒന്ന് ഉഴിഞ്ഞുനോക്കുകയും ചെയ്തു.

അനിത അല്പം അസ്വസ്ഥയായി കാണപ്പെട്ടു.

" ഇതൊന്നും നീ കാര്യമാക്കണ്ട. നാട്ടിൻപുറമല്ലേ , ആദ്യമായിട്ടായിരിക്കും ജീൻസും ഷർട്ടുമിട്ട് ഒരു സുന്ദരിയായ ചെറുപ്പക്കാരി വന്നിറങ്ങുന്നത് കാണുന്നത്" മനോജ് പറഞ്ഞതുകേട്ട് അനിത നാണം കലർന്ന ഒരു പുഞ്ചിരിയോടെ അയാളെ നോക്കി തലയനക്കി. "കളിയാക്കിയതു മതി മാഷേ..ജീവിച്ചു പൊയ്ക്കോട്ടെ"

മനോജ് മുകളിലേക്ക് നോക്കി . പടർന്നു പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ ആൽമരം. നൂറുകണക്കിന് വർഷം പ്രായമുണ്ടാവും. മരത്തെ ചുറ്റിപ്പുണർന്ന് പെരുമ്പാമ്പുകളെപോലെ തോന്നിക്കുന്ന വലിയ വള്ളികൾ. ആലിന്റെ ഓരോ ഇലകളേയും തഴുകിക്കൊണ്ട് ഒരു കാറ്റുവീശിക്കൊണ്ടിരുന്നു. ആ തണുത്ത ഇളംകാറ്റ് താഴേക്കുവന്ന് അനിതയുടെ അഴിഞ്ഞുവീണ മുടിയിഴകളെയാകെ ഒന്ന് തലോടിക്കടന്നുപോയി. അതയാൾ ഒരു ഉൾപ്പുളകത്തോടെ കണ്ടാസ്വദിച്ചു.
ആൽത്തറയുടെ മറ്റൊരു വശത്തായി ഒരു ചെറിയ തട്ടുകടയുണ്ട്. അവിടെ തൂക്കിയിട്ടിരിക്കുന്ന പാന്മനാസാലാ പാക്കറ്റുകൾക്കുപിന്നിൽ നീണ്ട താടിയും കറുത്ത് കട്ടിയുള്ള കണ്ണടയും വച്ച ഒരു വൃദ്ധൻ ഓംലെറ്റ് ഉണ്ടാക്കിക്കൊടുക്കുന്നു. ചിലയാളുകൾ അങ്ങോട്ടുപോയി .ഓംലെറ്റും ചായയും സിഗരട്ടുമൊക്കെയായി കച്ചവടം പൊടിപൊടിക്കുന്നു. കഴിച്ചുകഴിഞ്ഞവരിൽ ചിലർ കടയുടെ പിന്നിൽ വച്ചിരുന്ന ബക്കറ്റിൽ നിന്ന് വെള്ളം കോരി വാ കഴുകി നീട്ടിത്തുപ്പി.

അനിത അയാളെ ചിന്തകളിൽനിന്നുണർത്തി.
" നിനക്കെന്താ പറ്റിയത് മനോജ്? നിനക്കീ യാത്രയിൽ ശരിക്കും താല്പര്യമില്ലെ? ഞാൻ എത്രയോ തവണ നിന്നോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ നീ എപ്പോഴും പുറത്തേക്ക് നോക്കിയിരിക്കുകയും അല്ലാത്ത സമയത്ത് സ്വയം ചിന്തകളിൽ മുഴുകിയും ഇരിക്കുന്നു. എന്ത് ബോറാണിത്? നീ നിർബന്ധിച്ചതുകൊണ്ടല്ലേ ഞാൻ കൂടെ വന്നത്?"

മനോജിന് അതിശയം തോന്നി. ഇതുതന്നെയല്ലേ ഞാൻ ഇവളെ പറ്റിയും ഇതുവരെ ചിന്തിച്ചുകൊണ്ടിരുന്നത്!!

ഇവളോട് എല്ലാം തുറന്നു പറയണോ? - മനോജ് ആശയക്കുഴപ്പത്തിലായി. ഉള്ളിലിരുന്ന് അരോ വേണ്ട വേണ്ട എന്ന് ഇപ്പോഴും പറയുന്നുണ്ട്.

"അത്...അനിതാ...

... എന്റെ കൂടെ ഇങ്ങനെ ഒറ്റയ്ക് ഇറങ്ങിത്തിരിച്ചപ്പോൾ, അതും ഇതുപോലെ തീർത്തും അപരിചിതമായൊരു സ്ഥലത്ത്... നിനക്ക് ഭയം തോന്നിയില്ലെ?"

ചോദിക്കണമെന്ന് വിചാരിച്ചതല്ല പുറത്തുവന്നത്.

" എന്തിനു ഭയക്കണം? എന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമല്ലേ ഞാൻ വന്നത്. എത്രയോ വർഷങ്ങളായി എന്റെ എല്ലാ സന്തോഷങ്ങളിലും ദുഖങ്ങളിലും എനിക്കൊരു തണലായി നിൽക്കുന്ന എന്റെ സുഹൃത്ത്. ഒരു പക്ഷെ ഇന്ന് ഈ ലോകത്ത് നിന്നെപോലെ ഞാൻ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന മറ്റൊരാളുണ്ടാവില്ല."

മനോജ് അവിശ്വസനീയത നിറഞ്ഞു നിൽക്കുന്ന മുഖഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അനിത ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു " സത്യമാണ് മനോജ്"

ഒരു സുഹൃത്തിനോടുള്ള സ്നേഹമായിരിക്കണം അവളുദ്ദേശിച്ചത്. എനിക്കും അങ്ങനെയാണ്...   അല്ല, അതിലും മേലെയാണ് അവളോട്. അവളെപ്പോലെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാനാവില്ല. ജയനുമായുള്ള പ്രണയപരാജയം അവളെ തകർത്തെങ്കിലും ഞാൻ ഉള്ളിൽ സന്തോഷിച്ചിരുന്നു എന്നത് സത്യമാണ്.  എന്നെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരു ആത്മാർത്ഥസുഹൃത്തിനോട് അറിഞ്ഞുകൊണ്ട് ചെയ്ത ചതിയായിരുന്നു അത്. എന്തു ചെയ്തായാലും അവളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ. അവൾക്ക് എന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്റേതായിരിക്കും -എന്നെന്നേക്കുമായി.

എത്രനാളായി ഞാൻ ഇത് ഉള്ളിൽ കൊണ്ടുനടന്ന് സ്വയം നീറിനീറി ഇങ്ങനെ ജീവിക്കുന്നു. ഇനി വയ്യ!. എന്റെ ഉദ്ദേശം ന്യായീകരിക്കപ്പെടാവുന്നതാണെങ്കിലും അതിനൊരു ഭീരുത്വത്തിന്റെ മുഖംമൂടിയണിയിക്കപ്പെടുകയാണ്.  ഉടനെ എന്റെ ഇഷ്ടം അനിതയെ അറിയിച്ചേ മതിയാകൂ. അല്ലെങ്കിൽ നാളെ ചതിയനും ഭീരുവുമായ ഏതോ ഒരുവൻ എന്ന നിലയിൽ മാത്രമായിരിക്കും  അവൾ എന്നെ ഓർക്കുക.അത് വേണ്ട!
ഒരു ബന്ധം തകർന്നതിന്റെ ആഘാതത്തിൽ നിന്ന് അനിത മോചിതയാവുന്നതേയുള്ളൂ. ഉടനെ തന്റെ കാര്യം അവതരിപ്പിച്ചാൽ അവൾക്ക് സംശയം തോന്നും. അതാണിത്രയും നാൾ കാത്തത്.
മതിയായി ഈ കാത്തിരിപ്പ്...!

മനോജ് അനിതയുടെ അടൂത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു. പഴുത്ത് പൊഴിഞ്ഞു വീണ ഒരു ആലില കയ്യിലെടുത്ത് അതിലേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു അവൾ.അവളെ തൊട്ടുണർത്തി ആ കണ്ണുകളിലേക്ക് നോക്കാൻ അയാൾ ആഗ്രഹിച്ചു, പക്ഷെ കഴിഞ്ഞില്ല; കഴുത്തിലെ ഞെരമ്പുകൾ തളർന്നതുപോലെ.

 സംസാരിക്കാൻ നാവെടുത്തതേയുള്ളൂ,  പെട്ടെന്ന് ഒരു ബസ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.വെള്ളച്ചാട്ടത്തിന്റെയടുത്തുനിന്ന് തിരികെ വരുന്ന ബസാണ്. അവിടവിടെയായി മാറിയിരുന്നിരുന്ന പല ആളുകളും എഴുന്നേറ്റു ചെന്ന് ബസിൽ ഇടിച്ചു കയറിത്തുടങ്ങി. വാതില്പടിയോട് ചേർന്നു നിന്നുകൊണ്ട് ,സീറ്റുണ്ടായിട്ടും തള്ളുകൂടുന്ന ചിലരെയൊക്കെ കണ്ടക്ടർ  ശകാരിക്കുന്നതും കേട്ടു.

അനിത ചോദിച്ചു " മനോജ്, നമുക്ക് തിരിച്ചു പോയാലോ? ഇനിയും രണ്ടുമണിക്കൂർ കാത്തുനിന്ന് ...എനിക്ക് മടുത്തുതുടങ്ങി...നമുക്ക് മറ്റൊരിക്കൽ പോകാം വെള്ളച്ചാട്ടം കാണാൻ.."

മനോജ് ഒന്നും മറുപടി പറഞ്ഞില്ല. ബസ്  പുറപ്പെടാൻ തുടങ്ങുകയായിരുന്നു.  അവളുടെ കയ്യും പിടിച്ചുകൊണ്ട് അയാൾ ബസിനടുത്തേക്കോടി.

ബസിനുള്ളിൽ കടന്നപ്പോൾ ആദ്യം കണ്ട സീറ്റിലിരുന്ന ചെറുപ്പക്കാരൻ അവർ സീറ്റിനുവേണ്ടി ചുറ്റും പരതുന്നതു കണ്ടപ്പൊൾ ഒരു പുഞ്ചിരിയോടെ സീറ്റിൽനിന്ന് മാറിക്കൊടുത്തു. അനിതയെ തിരിഞ്ഞു നോക്കി നോക്കി അയാൾ പിൻസീറ്റിലേക്ക് പോയി ഇരുന്നു.
ഇത്തവണ അനിത വിൻഡോസീറ്റ് സ്വന്തമാക്കി.തൊട്ടടുത്തായി മനോജും ഇരുന്നു. ബസ് നീങ്ങിത്തുടങ്ങി.

മനോജ് എവിടേയും നിലയുറയ്ക്കാത്ത കണ്ണുകളുമായി പലതും ആലോചിച്ചിരിക്കുകയായിരുന്നു. അയാളുടെ മുഖത്തെ നിസ്സംഗഭാവം കണ്ട് അനിത പറഞ്ഞു
 "ഇതിന് നാട്ടിലൊരു പഴഞ്ചൊല്ലു പറയും.. പട്ടി ചന്തക്കു പോയ പോലെ എന്ന്!"

"അതെ" അയാൾ ഒരു ദീർഘനിശ്വാസമെടുത്തു.
എന്നിട്ട് അവളുടെ ചിരിയിൽ അയാളും പങ്കുചേർന്നു.