Friday, May 20, 2011

ശൂന്യതയിലേക്കൊരു തീവണ്ടി


***അധ്യായം 1***

വലയിൽ വന്ന് ബസിറങ്ങിയപ്പോൾ ഹരിദാസ് ആദ്യം കണ്ടത്  ഉച്ചവെയിലിൽ തിളങ്ങുന്ന  നരച്ച കുറേ തലകളായിരുന്നു. അവ ക്രമേണ പല്ലുകൊഴിഞ്ഞ, കണ്ണട വച്ച ചില മുഖങ്ങൾ അനാവരണം ചെയ്തു. ചിലർ റേഷൻ കടയുടെ വരാന്തയിൽ കുത്തിയിരുന്ന് പത്രം വായിക്കുകയും അടുത്ത ദിവസം നടക്കാൻ പോകുന്ന ഹർത്താലിനെക്കുറിച്ച് വാചാലരാവുകയും ചെയ്തു. മറ്റു ചിലർ ബീഡി തെറുത്തും,  പരദൂഷണം പറഞ്ഞും, ചുമച്ചും, പൊട്ടിച്ചിരിച്ചും, പരസ്പരം കളിയാക്കിയും സമയം കൊല്ലുന്നു.ഇനിയും ചിലർ വടിയും കുത്തി റോഡിനുകുറുകേ നടന്നു. അന്തരീക്ഷത്തിനാകെ വാർദ്ധക്യം ബാധിച്ചതു പോലെ.

റോഡിന്റെ മറുവശത്തായി ഒരു വശം മേൽക്കൂര തകർന്ന ഒരു പഴയ കെട്ടിടം.അതിൽ അടച്ചിട്ടിരിക്കുന്ന കടമുറികൾ. ഓരം ചേർന്ന് പാൻ‍മസാലയും മുറുക്കാനും വിൽക്കുന്ന ഒരു ചെറിയ മാടക്കട. അതിന്റെ പിന്നിലായി വെളുപ്പിൽ കറുത്ത് കട്ടിയുള്ള അക്ഷരങ്ങളിൽ 'കള്ള്' എന്നെഴുതിയ ബോർഡ് പിന്നിലേക്കെവിടെയോ ദിശകാണിച്ച് ചരിഞ്ഞ് നിൽക്കുന്നു. അടച്ചിട്ടിരിക്കുന്ന കടമുറികൾക്കു മുൻപിൽ മദ്യലഹരിയിൽ മലർന്ന് കിടക്കുകയായിരുന്ന വൃദ്ധൻ ഒന്ന് തിരിഞ്ഞ് മണ്ണിലേക്ക് മുഖം താഴ്ത്തി ഛർദ്ദിച്ചു. അത് കണ്ട് വഴിയരികിൽ പിറുപിറുത്തവരെയൊക്കെ അയാൾ വിറയാർന്ന ശബ്ദത്തിൽ ചീത്തവിളിച്ചു. അഴിഞ്ഞുപോയ മുണ്ട് അരയിലേയ്ക്ക് തെറുത്തുകയറ്റാൻ ശ്രമിച്ചു.എന്നിട്ട് അടുത്തുകിടന്ന വടി തപ്പിയെടുത്തു. വടി മണ്ണിലേക്ക് കുത്തി മണ്ണിൽ ചവിട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നിട്ട് നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണിലേക്കുതന്നെ വീണു.

ഹരിദാസ് ഇതെല്ലാം കണ്ടുകൊണ്ട് റേഷന്കടയോടു ചേർന്നുള്ള ചായക്കടയിലേക്ക് കയറി ചുണ്ടുകൾക്കിടയിൽ ഒരു സിഗരറ്റ് കത്തിച്ചു.  കറുത്തു തടിച്ച കടക്കാരൻ എന്തോ ചവച്ചുകൊണ്ട് ബുദ്ധിമുട്ടി ഒന്ന് ചിരിച്ചു. അയാളോട് ഒരു ചായയെടുക്കാൻ പറഞ്ഞിട്ട് ഹരിദാസ് കടയ്ക്കുള്ളിലെ ബഞ്ചിലിരുന്നു. തൊട്ടപ്പുറത്ത് പത്രത്തിലേയ്ക്ക് തലകുമ്പിട്ടിരുന്ന മധ്യവയസ്കൻ അല്പം മുഖമുയർത്തി നോക്കി.എന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോയെന്ന മട്ടിൽ വീണ്ടും വായനയിലേക്ക് മടങ്ങി. അടുത്ത് ബഞ്ചിനോട് ചേർത്തിട്ടിരുന്ന മേശപ്പുറത്ത് ഒറ്റഫ്രെയിമിൽ തളച്ചിട്ട മൂന്ന് ദൈവങ്ങളും അവരെ പുതച്ചുകൊണ്ട് ഒരു ജമന്തിമാലയും ഹരിദാസ് കണ്ടു.അതിനുമുൻപിൽ കത്തിച്ചുവച്ചിരുന്ന ചെറിയ ഓട്ടുനിലവിളക്കിലെ തിരിനാളം ജമന്തിപ്പൂക്കള്ക്ക് ഒരു സ്വർണ്ണത്തിളക്കം തോന്നിപ്പിച്ചു. ഭിത്തി പെയിന്റടിച്ച് വൃത്തിയാക്കിയതിനു മേലെ ഒരു നാടകത്തിന്റെ പോസ്റ്റർ പതിച്ചിരുന്നു. ദേവീക്ഷേത്രത്തിലെ പ്രതിഷ്ടാസ്മാരക മഹോത്സവം ഇന്നാണെന്ന് കേട്ടിരുന്നു.അതിന്റെ ഭാഗമായിട്ടുള്ള നാടകമായിരിക്കണം..

നല്ല യാത്രക്ഷീണമുണ്ടായിരുന്നു. താടിയിലും മുടിയിലുമൊക്കെ ഒരു ചൊറിച്ചിൽ അനുഭവപ്പെട്ടു. ജുബ്ബയുടെ നീളൻപോക്കറ്റിൽ നിന്ന് ചീപ്പെടുത്ത് മുടിചീകിയൊതുക്കി. മുടിവല്ലാതെ വളർന്നിരിക്കുന്നു, പോരാത്തതിന് പിറകുവശത്തൊക്കെ ജടപിടിച്ചതുപോലെ. സാധിച്ചാൽ നാളെത്തന്നെ മുടി നന്നായൊന്ന് വെട്ടിയൊതുക്കണം.

"ഈ നാട്ടുകാരനല്ലെന്ന് തോന്നുന്നു?"
ചായയടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കടക്കാരൻ ചോദിച്ചു.
"അല്ല..ഇവിടെ ഒരാളെ അന്വേഷിച്ച് വന്നതാണ്‌'
"എന്നിട്ട് കണ്ടോ?"
"ഇല്ല.ഞാനിപ്പോൾ ഇവിടെ വന്നിറങ്ങിയതേ ഉള്ളൂ. പത്തുപതിനഞ്ച് വർഷത്തിനു ശേഷമുള്ള വരവാണ്. ഈ സ്ഥലമാകെ മാറിയിരിക്കുന്നു. പുതിയ കടകൾ, പുതിയ ആളുകൾ..." തേയിലക്കറപിടിച്ച് നിറം മങ്ങിയ ചില്ലുഗ്ലാസ്സിൽ പതഞ്ഞുതൂവിയ ചായ അയാളുടെ മുന്നിലിരുന്ന് ആവി പറത്തി. "ആരെ കാണാനാണ്‌?"
അത് ചോദിക്കുമ്പോഴും കടക്കാരൻ തന്റെ ജോലിയിലാണ്‌.
'മലയൻപാറ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരു മത്തായിസാറിനെ അറിയാമോ?" -തെല്ല് സംശയത്തോടെയാണ്‌ ഹരിദാസ് ചോദിച്ചത്. കടക്കാരന്റെ മുഖം വിടർന്നു.
'നമുക്ക് പരിചയമില്ലാത്ത ആരാ ഇവിടെയുള്ളത്? ആളിതാ മുൻപിൽ തന്നെയുണ്ടല്ലോ. റോഡിനപ്പുറത്തേക്ക് നോക്ക്"
എന്നിട്ടയാൾ അപ്പുറത്ത് വടിയും കുത്തി തലകുമ്പിട്ടിരിക്കുന്ന വൃദ്ധനെ ചൂണ്ടിക്കാണിച്ചു.
ഹരിദാസിന്‌ അത്ര വിശ്വാസം വന്നില്ല.
"നിങ്ങൾക്കുറപ്പാണോ അത് ഞാൻ പറയുന്ന മത്തായിസാർ തന്നെയാണെന്ന്?"
കടക്കാരന്‌ ആ ചോദ്യം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെന്ന് അയാളുടെ അപ്പോഴത്തെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.
"എനിക്ക് കഴിഞ്ഞ പത്തുകൊല്ലമായി അറിയാവുന്ന ആളാണ് നിങ്ങളീപറയുന്ന മത്തായിസാർ. അങ്ങേര്‌ ചായക്കുപകരം ചാരായം കുടിച്ചുതുടങ്ങുന്നതിനു മുൻപേ തൊട്ടേ..ആ എന്നോടാ!!..അവിടെ വെള്ളമടിച്ച് ബോധമില്ലാതെ കിടക്കുന്നയാളുതന്നെയാ നിങ്ങളുടെ മ-ത്താ-യി സാ-റ്" .
അതും പറഞ്ഞ് അയാൾ പുച്ഛത്തോടെ മുഖം തിരിച്ചിട്ട് ഉള്ളിലേക്ക് പോയി , ഒരു സ്ത്രീയുമായി എന്തോ പറഞ്ഞ് തർക്കിക്കുന്നതും കേട്ടു.

"സംശയിക്കണ്ട, അതുതന്നെയാണ് മലയൻപാറ സ്കൂളിൽ പഠിപ്പിച്ചിരുന്ന മത്തായി സാർ."
ആടുത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന ആൾ ഹരിദാസിനോട് പറഞ്ഞു.

അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. മദ്യരഹിതമായ ഒരു നാടിനുവേണ്ടി ഇതേ കവലയിൽ ഘോരഘോരം പ്രസംഗിച്ച പഴയ വിപ്ലവകാരി ഇന്ന് ഇങ്ങനെ..!!
നവവിദ്യാർത്ഥിസമൂഹം രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥയ്ക്ക് എങ്ങനെ മാതൃകാപരമായ മാറ്റങ്ങളുണ്ടാക്കണം എന്നതിനെപറ്റി അദ്ദേഹം  റോഡിനെതിർവശത്തായി ഇപ്പോൾ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ആ പാർട്ടിഓഫീസിൽ പണ്ട് ക്ലാസ്സെടുത്തത് ഹരിദാസ് ഓർത്തു. താൻ ദൈവത്തെപ്പോലെ ആരാധിച്ചിരുന്ന ആ മനുഷ്യന്റെ അസ്ഥിപഞ്ജരം അതാ റോഡരുകിൽ കുടിച്ച് ലക്കുകെട്ട് നാട്ടുകാരുടെ മുഴുവൻ പരിഹാസപാത്രമായി...!
ഇത് കാണാനാണോ താൻ ഇത്രയും ദൂരം താണ്ടി ഇവിടെയെത്തിയത്?
ഈയവസ്ഥയിൽ ഇദ്ദേഹത്തിന് എങ്ങനെ തന്നെ രക്ഷിക്കാനാവും?
ഇവരെല്ലാം പറയുന്നതുപോലെ അത് തന്റെ മത്തായിസാർ ആവരുതേയെന്ന് ഹരിദാസ് ആഗ്രഹിച്ചു.

ചായക്കടയിൽ കാശുകൊടുത്തിട്ട് ഹരിദാസ് റോഡ് മുറിച്ചുകടന്ന് മത്തായിസാറിന്റെ അരികിലെത്തി.
"സാർ"
അയാൾ മൃദുവായി വിളിച്ചു. വെളുത്ത രോമക്കുറ്റികൾ ഏഴുന്നുനിൽക്കുന്ന തലയുയർത്തി മത്തായിസാർ അയാളെ നോക്കി. ആ കണ്ണുകൾ ഹരിദാസിനുമേൽ ഏതാനും നിമിഷങ്ങൾ നിരർത്ഥകമായൊരു ഭാവത്തോടെ തറച്ചുനിന്നു. എന്നിട്ട് പെട്ടെന്നെന്തോ ഓർത്തതുപോലെ ദൃഷ്ടി പിൻവലിച്ചു.
. "ഉം" താഴേക്ക് നോക്കിയൊന്ന് മൂളി. വടി കഴിയുന്നത്ര ശക്തിയെടുത്ത് വിറയാർന്ന കൈകളാൽ മണ്ണിൽ അമർത്തിക്കുത്തി.
" സാറിനെന്നെ മനസ്സിലായോ?" ആ അവസരത്തിൽ ചോദിക്കേണ്ട എന്ന് കരുതിയിട്ടും ഹരിദാസ് ചോദിച്ചു.
മറുപടിയൊന്നുമുണ്ടായില്ല.

"എന്നെയൊന്ന് എഴുന്നേൽപ്പിക്കെടാ ..എനിക്കെന്റെ വീട്ടില്പോണം " അപ്രതീക്ഷിതമായൊരു ഉത്തരവുണ്ടായി. തന്നെപ്പോലെയൊരാളെ കാത്തിരിക്കുകയായിരുന്നോ അദ്ദേഹം? ഹരിദാസ് മത്തായിസാറിന്റെ ഇടതുകൈപ്പത്തി സ്വന്തം കൈക്കുള്ളിലാക്കി അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. എല്ലും തോലുമായ ആ ശരീരം വല്ലാതെ തണുത്തിരുന്നു. ഒപ്പം ചാരായത്തിന്റെ മൂക്കടപ്പിക്കുന്ന ഗന്ധവും. --------------------------------------------------------------------------------------------------


***അധ്യായം 2***

ത്തായിസാറിനേയും താങ്ങിപ്പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ ആ ഗ്രാമത്തിന്റെ ആത്മാവിലേക്ക് അയാൾ ഒരിക്കൽകൂടി അലിയുകയായിരുന്നു. പ്രതീക്ഷിച്ചത്ര മാറ്റമൊന്നും ആ നാട്ടുവഴിയ്ക്ക് സംഭവിച്ചിരുന്നില്ല. ലോകം മുഴുവൻ ആവലാതിപ്പെടുന്ന നഗരവൽക്കരണത്തിന്റെ കരിപുരണ്ട കൈകൾ ആ ഗ്രാമത്തിലേക്ക് എത്തിനോക്കിയിട്ടുപോലുമില്ല. കവലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ട് സാറിന്റെ വീട്ടിലേക്ക്. നീണ്ടുകിടക്കുന്ന ചെമ്മൺപാത ഏകദേശം പകുതിദൂരമാകുമ്പോൾ അല്പം ഉയർന്ന് റെയിൽ പാളങ്ങൾ കടന്ന് വീണ്ടും താഴേക്ക് പോകുന്നു. ആ ഭാഗങ്ങളൊക്കെ ഇപ്പോഴും പഴയതുപോലെ തന്നെ. ഒരു മാറ്റം കണ്ടത് അവിടെ ഇപ്പോൾ ഒരു ലെവെൽ ക്രോസിങ്ങ് ഗേറ്റും കാവൽക്കാരനുമൊക്കെ ഉണ്ടെന്നുള്ളതാണ്.
മത്തായിസാർ അയാളുടെ കൈകളിൽ തൂങ്ങി വേച്ചുവേച്ച് നടന്നു. ഇടയ്ക്ക്  എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തിച്ചിട്ടാവട്ടെ ഇനിയുള്ള സംസാരം എന്ന് ഹരിദാസ് തീരുമാനിച്ചു.

റെയില്പാളങ്ങളിൽ കാലുകൾ സ്പർശിച്ചപ്പോൾ അയാൾ ഒന്ന് നിന്നു.  ചാരായത്തിന്റേയും ഛർദ്ദിയുടേയും രൂക്ഷഗന്ധം ഒരല്പനേരത്തേക്ക് അയാളിൽ നിന്നും അകന്നു. പകരം ഓർമ്മകളുടെ കുളിരാർന്നൊരു സുഗന്ധം അല്പം മടിച്ചു മടിച്ചു അടുത്തുവന്ന് അയാളെ പ്രലോഭിപ്പിച്ചു. സ്കൂളിന്റെ പടിഞ്ഞാറെ വശത്ത് നെഞ്ചുവിരിച്ചുനിന്ന പടുകൂറ്റൻ ഗേറ്റിനിരുവശവും പടർന്ന് പന്തലിച്ചുനിന്നിരുന്ന വാകമരങ്ങളുടെ ചുവന്ന നിഴലുകളിൽനിന്ന് പെറുക്കിയെടുത്ത പൂമൊട്ടുകൾ വീണ്ടും വിടർന്ന് അവിടമാകെ പരക്കുന്നതായി അയാൾക്ക് തോന്നി.
എന്നും താനും തന്റെ പ്രിയ കൂട്ടുകാരൻ ജേക്കബും ഇതുവഴിയാണ് സ്കൂളില്പൊയ്ക്കോണ്ടിരുന്നത്. സ്കൂൾ വിട്ടു വരുന്ന സമയത്ത് എന്നും ഒരു തീവണ്ടി ആ വഴി കടന്നുപോകുമായിരുന്നു. അല്പം കാത്തുനിന്നിട്ടാണെങ്കിലും തീവണ്ടിയിലെ യാത്രക്കാരെ കൈവീശി യാത്രയാക്കിയിട്ടേ ആ കുട്ടികൾ പാളം കടക്കുമായിരുന്നുള്ളൂ. തീവണ്ടി കാണാമെന്നുള്ളതിനേക്കാൾ ആ കാത്തുനിൽപ്പ് മറ്റൊരു കുസൃതി ഒപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു. ജേക്കബിന്  മിഠായി വാങ്ങിക്കഴിക്കുവാൻ അവന്റെ അപ്പച്ചൻ എല്ലാ ദിവസവും കൊടുത്തുവിടുന്ന ചില്ലറയിൽ നിന്ന് ബാക്കി വച്ച പത്തുപൈസാനാണയം പാളത്തിൽ വച്ചിട്ട് അവർ മാറിനിൽക്കും. തീവണ്ടി കടന്നുപോകുമ്പോൾ ഉരുക്കുചക്രങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞ് വികൃതമാകുന്ന നാണയങ്ങൾ അവർ ശേഖരിച്ചു വച്ചു. പല രൂപത്തിലും തേഞ്ഞ് അശോകസ്തംഭവും അക്കവും പാതിയും പൂർണ്ണമായും മാഞ്ഞ നാണയത്തുട്ടുകൾ. ചില ദിവസങ്ങളിൽ തീവണ്ടി തന്റെ ജോലി നന്നായി ചെയ്തില്ലെന്ന് തോന്നിയാൽ അതേ നാണയം പിറ്റേ ദിവസം ഒരിക്കൽ കൂടി വച്ച് കൂടുതൽ മെച്ചപ്പെട്ട ഒരു ആകൃതിയിലാക്കിയെടുത്തു. ഒരിക്കൽ ജേക്കബിന്റെ അപ്പച്ചൻ അവന്റെ നാണയശേഖരം കണ്ടുപിടിക്കുകയും അവനെ പൊതിരെ തല്ലുകയും ചെയ്തു. അടി കൊണ്ട് തുടയിൽ ചുവന്ന് ചോരചത്ത പാടുവീണത് പിറ്റേന്ന് ക്ലാസിൽ വച്ച് ജേക്കബ് കാട്ടിക്കൊടുത്തപ്പോൾ തനിക്കും കൂടിയാണല്ലോ അവനാ അടിയെല്ലാം വാങ്ങിക്കൂട്ടിയത് എന്നോർത്ത് വല്ലാത്ത വിഷമം തോന്നി. ഇനി മേലിൽ അത്തരം കുസൃതികൾ വേണ്ട എന്ന് ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു.
അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ  വെറും കുട്ടിക്കളികൾ. ഹരിദാസിന്റെ മുഖത്ത് അയാളറിയാതെ ഒരു പുഞ്ചിരി ഓർമ്മകളുടെ മേഘപടലങ്ങളിൽ മറഞ്ഞുനിന്നു.

അവർ മുന്നോട്ടുനടന്നു.
ലെവൽക്രോസിന് ഇരുവശത്തുനിന്നും ചില വീടുകളൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്-പാതയിരട്ടിപ്പിക്കലും മറ്റും വന്നപ്പൊൾ ഒഴിഞ്ഞുപോയതാവാം.
പക്ഷേ കയറ്റമിറങ്ങുമ്പോൾ വലതുവശത്ത് കാടുപിടിച്ചുകിടന്ന ആ പഴയ കൊട്ടാരം ഇന്നും ചില അവശിഷ്ടങ്ങൾ ബാക്കിയാക്കി അവിടെതന്നെയുണ്ട്. പാതയ്ക്കിരുവശങ്ങളിലായി പലയിടത്തും വിഷുക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് കൊന്നകൾ സ്വർണ്ണതലമുടിയഴിച്ചിട്ട് നാണം കുണുങ്ങി നിന്നു.കുറച്ചുകൂടി മുന്നോട്ടൂനടന്നപ്പോൾ അടുത്തടുത്ത് പുത്തൻ വീടുകൾ കാണാനായി. ചിലർ വഴിവക്കിലിരുന്ന് ചീട്ടുകളിക്കുന്നുണ്ട്. പരിചിതമായ ഒരു മുഖവും കണ്ണിൽപെട്ടില്ല.അവരാരും റോഡിലേക്കൊന്ന് നോക്കുക പോലും ചെയ്യാതെ കളിയിൽ വ്യാപൃതരായി ഇരിക്കുകയാണ്.
എവിടെയും ചെറിയകുട്ടികളെയൊന്നിനെയും കാണാനില്ല. എല്ലാം വെറുതെ സമയം കൊല്ലുന്ന ചില മധ്യവയസ്കരും വൃദ്ധരും മാത്രം.

അല്പം മുന്നോട്ടുപോയി ഇടത്തോട്ടുതിരിഞ്ഞ്  പച്ചപ്പായൽ മൂടിക്കിടക്കുന്ന ഗണപതികുളവും കഴിഞ്ഞ് രണ്ടാമത്തെ വീടെത്തി. തുരുമ്പു പിടിച്ച ഗേറ്റ് പൂട്ടില്ലാതെ വെറുതേ ചാരിയിരിക്കുകയായിരുന്നു. ഒരു കൈകൊണ്ട് അത് തള്ളിത്തുറന്നപ്പോൾ വിജാഗിരികൾ വല്ലാത്തൊരു ശബ്ദത്തോടെ നിലവിളിച്ചു. വീട് പൂട്ടിയിരിക്കുന്നു. ഹരിദാസ് മത്തായിസാറിനെ താങ്ങിപ്പിടിച്ച് പൂമുഖത്തുകിടന്ന ചാരുകസേരയിലിരുത്തി.
" വീടെത്തിയോടാ.." ബോധം പൂർണ്ണമായും വിട്ടുപോയിട്ടില്ല..
" എത്തി. പക്ഷെ പൂട്ടിയിരിക്കുകയാണ്. സാറിന്റെ കയ്യിലുണ്ടോ താക്കോൽ?" ഹരി ആരാഞ്ഞു.
മറുപടിയായി കസേരയിൽ പിന്നിലേക്ക് ചാഞ്ഞ് മത്തായിസാർ കൈമലർത്തിക്കാണിച്ചു.
ഉണ്ടായിരുന്നെങ്കിൽതന്നെ വരുന്നവഴിക്കോ കവലയിലോ എവിടെയെങ്കിലും വീണുപോയിട്ടുണ്ടാകും.ഇനി ആരെങ്കിലും വരുന്നതുവരെ കാക്കുകതന്നെ. ഹരിദാസ് മത്തായി സാറിരിക്കുന്ന കസേരയുടെ ചുവട്ടിലായി നിലത്ത് ഭിത്തിലേക്ക് ചാരിയിരുന്നു.

ഏത്രയോ തവണ കയറിയിറങ്ങിയിട്ടുള്ള വീടാണ്...

ഒരു ചരിത്രാധ്യാപകൻ മാത്രമായിരുന്നില്ല കുട്ടികൾക്ക് മത്തായിസാർ- അവർക്കെല്ലാം പിതൃതുല്യനായ ഒരു പ്രചോദനം കൂടിയായിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പ്രസംഗങ്ങൾക്ക് ആ നാട്ടിലെ കൊച്ചുകുട്ടികൾ മുതൽ പടുവൃദ്ധർ വരെ കാതോർത്തിരുന്നു.  ഗാന്ധിസവും വിപ്ലവാത്മകതയും പലപ്പോഴും അദേഹത്തിന്റെ ആഹ്വാനങ്ങളിൽ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ സ്ഫുരിച്ചു നിന്നു. മദ്യനിരോധനം , ശുചിത്വബോധവൽക്കരണം, സ്വയം തൊഴിൽ സംബന്ധമായ പ്രചാരണ പരിപാടികൾ എന്നുവേണ്ട ആ നാടിന്റെ ഓരോ സ്പന്ദനങ്ങളിലും മത്തായിസാറിന്റെ ഹൃദയതാളവും ശ്രുതിചേർന്നുകിടന്നു.
തുച്ഛമായൊരു തുക മാസശമ്പളമായി സ്കൂളിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും പുരയിടത്തോടു ചേർന്നു കിടന്ന തെങ്ങിൻതോപ്പും പച്ചക്കറിക്കൃഷിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗം. പറമ്പിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഗ്രേസിമ്മാമ്മ എന്ന് ആ നാടുമുഴുവൻ സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹത്തിന്റെ സഹധർമ്മിണി ആയിരുന്നു. സാറിന് സ്കൂളിൽനിന്ന് കിട്ടുന്ന ശമ്പളം നാട്ടുകാരെ സഹായിക്കാൻ മാത്രമേ തികഞ്ഞിരുന്നുള്ളൂ. താൻ ജീവനോടെയിരിക്കുമ്പോൾ ഒരു കുട്ടിയും സാമ്പത്തികപരാധീനതയുടെ പേരിൽ സ്കൂളിൽ വരാതിരിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. പുതിയ അധ്യയനവർഷമാകുമ്പോൾ പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് അദ്ദേഹം സ്വന്തം ചിലവിൽ പാഠപുസ്തകങ്ങളും യൂണിഫോമും വാങ്ങിക്കൊടുക്കുമായിരുന്നു. കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുപോലെ അദ്ദേഹത്തെ സ്നേഹിച്ചു. ക്ലാസ്സിൽ ഒന്നാമനായിരുന്ന ജേക്കബിനോട് അദ്ദേഹത്തിന് പ്രത്യേക ഒരു വാത്സല്യമുണ്ടായിരുന്നു.പഠിക്കാൻ അത്ര മിടുക്കനല്ലാതിരുന്നിട്ടും  തന്റെ പ്രിയസുഹൃത്തിന്റെ മകനോടുള്ള വാത്സല്യം മൂലം ഹരിദാസിന് അദ്ദേഹം എല്ലാ സഹായവും ചെയ്തു. അവനെ അദ്ദേഹം തന്റെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി നല്ല ഭക്ഷണം നൽകി, മകൾ എലിസബത്തിന്റെ കളിക്കൂട്ടുകാരനാക്കി, തന്റെ ഭാര്യയ്ക്ക് മനസ്സുനിറഞ്ഞ് സ്നേഹിക്കാൻ ഒരു മകനാക്കി.

അകത്തെ മുറിതുറന്ന് ഗ്രേസിമ്മാമ്മ  'ഡാ ഹരിയേ' എന്ന് നീട്ടിവിളിക്കുന്നതായി തോന്നി അയാൾക്ക്. പാവം, തന്നെ വലിയ ഇഷ്ടമായിരുന്നു. കണ്ടിട്ടുള്ളപ്പോഴൊക്കെ, വിടാതെ പിന്തുടരുന്ന ആത്സ്മയോട് മത്സരിച്ച് ശ്വാസം വിടാൻ ബുദ്ധിമുട്ടി, നീളന്മുടി പിന്നിൽ അലസമായി കെട്ടിവച്ച്, നടുവിനൊരു കൈയും കൊടൂത്ത് മുറ്റത്ത് പണിക്കാരോട് വിശേഷങ്ങളും പറഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മാമ്മയ്ക്കായിരുന്നു മനസ്സിൽ സ്വന്തം അമ്മയുടെ ഛായ അയാൾ പതിച്ചു കൊടുത്തിരുന്നത്.
 
പെട്ടെന്നൊരുദിവസം സ്നേഹസമ്പന്നനായ സ്വന്തം  അച്ഛൻ കൺമുന്നിൽ വച്ച്  പിടഞ്ഞുമരിച്ചപ്പോൾ ഇളകിമറിഞ്ഞുവീണത് ഒരു പതിനഞ്ചുവയസ്സുകാരന്റെ മനസ്സെന്ന ചീട്ടുകൊട്ടാരമായിരുന്നു. കരയാൻപോലുമാവാതെ ദിശാബോധം നഷ്ടപ്പെട്ട ആ മനസ്സിന്റെ അലര്‍ച്ചകള്‍ മാറ്റൊലികൊണ്ടത് വികലമായ വികാരവിചാരങ്ങളുടെ ചിതാഭസ്മം മണക്കുന്ന ഇടനാഴികളിലായിരുന്നു. അതിനവന് വിലനൽകേണ്ടിവന്നത് മത്തായിസാറിനേയും ഗ്രേസിമ്മാമ്മയേയും പോലെയുള്ള ചുരുക്കം ചില സ്നേഹബന്ധങ്ങളായിരുന്നു. അന്നതൊക്കെ അവന് താനർഹിക്കുന്നതിലും കൂടുതലായി തോന്നി. ഒപ്പം അനാഥത്വം ഏൽപ്പിച്ച വൃണങ്ങളിൽ തിരസ്കാരത്തിന്റെ കത്തികൊണ്ടുള്ള ചിലരുടെ കുത്തിനോവിക്കലുകൾ. പിന്നൊരു ഒളിച്ചോട്ടമായിരുന്നു- ഒരു നിമിഷാർദ്ധം കൊണ്ട് തന്റെ പിന്നീടുള്ള ജീവിതമാകെ മാറ്റിമറിച്ച ഏതോ ഒരു വിഭ്രാന്തിയുടെ ചിറകിലേറി-എന്തിനെന്നറിയാതെ. ഏത്തിപ്പെട്ടത് നഗരത്തിന്റെ നിശാവസ്ത്രം പുതച്ച, കുറ്റകൃത്യങ്ങളും കഞ്ചാവും മയക്കുമരുന്നും മദ്യവും മണക്കുന്ന ഇരുള്വീഥികളിലായിരുന്നു. പിന്നെ വീണ്ടും വർഷങ്ങൾ നീണ്ട പലായനങ്ങൾ. അഴുക്കിൽ നിന്ന് അഴുക്കുചാലുകളിലേക്ക് മനപ്പൂർവ്വവും അല്ലാതെയും അനുസ്യൂതം തുടർന്ന യാത്ര അവസാനിച്ചത് പാപങ്ങളുടെ കഥകൾ മാത്രം പറയാനുള്ള ചുവരുകൾക്കും ഇരുമ്പഴികൾക്കും പിന്നിലായിരുന്നു. ഒടുവിൽ  രണ്ടുവർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കടുത്ത വിഷാദരോഗം അയാളെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു.

 പുറംലോകം അന്നയാൾക്കൊരു നരകമായിരുന്നു. എവിടേയും അയാളുടെ കാതുകൾ ദീനരോദനങ്ങൾ മാത്രം കേട്ടു. പാതിവെന്ത ശവങ്ങളുടെ ദുർഗന്ധം എപ്പോഴും അയാളുടെ നാസാദ്വാരങ്ങളെ നീറ്റി. എല്ലാം അസ്തമിച്ചുകഴിഞ്ഞു എന്ന് തോന്നിയ വേളയിൽ ഒരു പ്രചോദന സ്രോതസായി അവിചാരിതമായി കടന്നുവന്ന നീലകണ്ഠൻ ഡോക്ടറാണ് ജീവിതത്തിൽ തനിക്കിനിയുമൊരു അവസരമുണ്ടെന്ന് ഹരിദാസിന് മനസ്സിലാക്കിക്കൊടുത്തത്   . അദ്ദേഹമാണ് ആത്മഹത്യയുടെ വക്കിലായിരുന്ന അയാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയത്. വർഷങ്ങളായി മദം പൊട്ടിയലഞ്ഞ മനസ്സിന്റെ കടിഞ്ഞാൺ അയാൾക്ക് തിരിച്ചുവാങ്ങികൊടൂത്തിട്ട്  സ്നേഹിക്കാൻ മാത്രമറിയുന്ന ആ ദൈവദൂതൻ ഒന്നേ ആവശ്യപ്പെട്ടുള്ളു-' ഇനിയൊരിക്കലും ഇവിടേക്ക് വരാതിരിക്കുക. ഇനി നീയേറ്റവും സ്നേഹിക്കുന്ന ആ പഴയ നാട്ടിലേക്ക് തിരിച്ചുപോവുക. അതാണ് നിനക്ക് സ്വന്തം മനസ്സിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം'. ആ നിമിഷം ഉറപ്പിച്ചതാണ് ഈ വീട്ടിൽ തിരികെയെത്തണമെന്നത്. വേറെയെവിടെയും തനിക്ക് പോകാനില്ല. മറ്റാരേയും കാണാനുമില്ല. ഇനിയുള്ള ജീവിതം തനിക്കാ സ്നേഹത്തിന്റെ ഊഷ്മളത വീണ്ടൂം അനുഭവിക്കണം. തനിക്ക് മോക്ഷത്തിലേക്കുള്ള വഴി തെളിച്ചുതരാന് തന്റെ പ്രിയപ്പെട്ട ഗുരുനാഥനെങ്കിലും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് അയാൾ തിരിച്ചെത്തിയത്.
പക്ഷേ താനേറ്റവും പ്രതീക്ഷയർപ്പിച്ചിച്ചിരുന്ന, ആശ്വസത്തിന്റെ തിരിനാളം ഇതാ ജീർണ്ണിച്ച മനസ്സും മദ്യം തളർത്തിയ ശരീരവുമായി ഒരു സമസ്യയായി മുന്നിൽ ചുരുണ്ടുകിടക്കുന്നു.
------------------------------------------------------------------------------------------------------

***അധ്യായം 3***


ലതവണ മത്തായിസാറിനെ ഉണർത്താനും സംസാരിക്കുവാനും അയാൾ ശ്രമിച്ചു, പക്ഷെ ആ മുഖത്തുനിന്ന് അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ല. മദ്യത്തിന്റെ ലഹരിയിൽ നിന്ന് അദ്ദേഹം മുക്തനാവുന്നതുവരെ തന്നെ ഗൗനിക്കുമെന്ന് തോന്നുന്നില്ല.
കുറച്ചുസമയം ഹരിദാസ് അവിടെയങ്ങനെ നിലത്തുതന്നെയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ചുവന്ന മാരുതിക്കാർ ആ ഗേറ്റ് കടന്നുവന്നു. വീടിന്റെ വടക്കുവശത്ത് പശുത്തൊഴുത്ത് ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കാർപോർച്ചാണ്. കാർ അവിടേക്ക് കയറി നിശ്ചലമായി. അതിൽനിന്ന് കറുത്ത കണ്ണട വച്ച് പാന്റും ഷർട്ടുമിട്ട ഒരു ചെറുപ്പക്കാരനും അയാൾക്കുപിന്നാലെ നീലസാരിയുടുത്ത ഒരു യുവതിയും പുറത്തിറങ്ങി. പൂമുഖത്തേക്ക് കയറിയ അയാൾ കണ്ണട മാറ്റിയിട്ട് ഹരിയെ ഒരു നിമിഷം തുറിച്ചുനോക്കി നിന്നു. ഹരി ചാടിയെഴുന്നേറ്റു.

ആഗതന്റെ മുഖത്ത് ഗൗരവം മാറി ഒരു പുഞ്ചിരി തെളിഞ്ഞു. ആ കണ്ണുകൾ തിളങ്ങി.
" ഹരി ..അല്ലേ?"
" അതെ" പക്ഷെ ഹരിദാസിന് ആളെ പിടികിട്ടിയില്ല.
"നിനക്കെന്നെ മനസ്സിലായില്ലേ?..ജേക്കബ്..പുത്തൻവീട്ടിലെ"
ഹരിദാസിന് ആശ്ചര്യം തോന്നി. ജേക്കബ് - തന്റെ പ്രിയ കളിക്കൂട്ടുകാരൻ ജേക്കബ് ഉലഹന്നാൻ . റെയിൽപാളം കടന്നുവന്നപ്പോൾ ഓർത്തതേയുള്ളൂ ഇവന്റെ കാര്യം. നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതേയില്ല. അവനിപ്പോൾ വളർന്ന് ഒത്തശരീരവും പൊക്കവുമുള്ള ഒരു പുരുഷനായിരിക്കുന്നു.
"" എവിടെയായിരുന്നു നീ ഇത്രകാലം? എന്താടാ നിനക്കു പറ്റിയത്? താടിയും മുടിയുമൊക്കെ വളർത്തി ഒരു കോലം ആയല്ലോ"
ജേക്കബ് നിറഞ്ഞ ചിരിയോടെ അയാളുടെ കൈകൾ ചേർത്തുപിടിച്ചു.
തൊട്ടുപിറകിൽ പുഞ്ചിരിച്ചുകൊണ്ടുനിന്ന യുവതിയെ തിരിച്ചറിയാൻ ഹരിദാസിന് പിന്നെ കഷ്ടപ്പെടേണ്ടിവന്നില്ല.
" ശൈലജാ..നീ...
...അതുശരി അപ്പോൾ നിങ്ങൾ കല്യാണം കഴിച്ചു അല്ലേ?..നന്നായി!" ഹരിദാസ് വളരെ സന്തോഷത്തോടെയാണത് പറഞ്ഞത്.
"അതെ ഹരീ..നിനക്കറിയാമല്ലോ സ്കൂൾതലം മുതലേയുള്ള ഞങ്ങളുടെ കൂട്ട്. സ്കൂളും കോളേജും കഴിഞ്ഞ് ജീവിതത്തിലേക്കും ഇവൾ വന്നു എനിക്ക് കൂട്ടായിട്ട്." അതും പറഞ്ഞ് ജേക്കബ് തൊട്ടുപിന്നിൽ നിന്നിരുന്ന ശൈലജയുടെ തോളിലേക്ക് കൈയിട്ട് ചേർത്ത് പിടിച്ചു. അയാളുടെ മുഖത്ത് തുടിച്ചുനിന്ന അഭിമാനം ഹരിദാസ് ശ്രദ്ധിച്ചു.ഒപ്പം ശൈലജയുടെ കണ്ണുകൾ നിറഞ്ഞതായി തോന്നി.
" നീയെന്താ ഇവിടെ? സാറിനെ കാണാൻ വന്നതാണോ?" അയാൾ ചോദിച്ചു.
"അതുശരി..അപ്പോൾ നീ കാര്യമൊന്നും അറിഞ്ഞില്ലേ?" ജേക്കബ് ഇടം കണ്ണിട്ട് ചാരുകസേരയിൽ തളർന്നുകിടക്കുന്ന മത്തായിസാർ വല്ലതും കേൾക്കുന്നുണ്ടോ എന്ന് എത്തിനോക്കി. എന്നിട്ട്  മുറ്റത്തൊരു വശത്തായി പന്തലിച്ചുനിൽക്കുന്ന ഇരുമ്പൻപുളിമരത്തിന്റെ ചുവട്ടിലേക്ക് ഹരിദാസിനെ കൂട്ടിക്കൊണ്ടുപോയി.
" ഞാൻ കരുതി നീ എല്ലാം അറിഞ്ഞുകൊണ്ടുള്ള വരവാണെന്ന്... എടാ ഈ വീടും പറമ്പും എന്റെയാ ഇപ്പോൾ" ജേക്കബ് അതുപറഞ്ഞ്പ്പോൾ ഹരിയ്ക്ക് വിശ്വസിക്കാനായില്ല. " നീ എന്താ ഈ പറയുന്നത്? മത്തായിസാർ ഇതൊക്കെ നിനക്കു വിറ്റോ? എന്നിട്ട് ഞാനിങ്ങോട്ടുകൊണ്ടുവന്ന് ഇരുത്തിയിട്ട് അദ്ദേഹം എന്നോടൊന്നും പറഞ്ഞില്ലല്ലോ?"

പിന്നീട് ജേക്കബ് പറഞ്ഞതൊക്കെ അമ്പരപ്പിക്കുന്ന കഥകളായിരുന്നു.

ആസ്ത്മയും പ്രമേഹസംബന്ധമായ അസുഖങ്ങളും കൊണ്ട് അടിക്കടി തളർന്നുകൊണ്ടിരുന്ന ഗ്രേസിമ്മാമ്മ ഏകമകൾ എലിസബത്തിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായിക്കഴിഞ്ഞയുടനെതന്നെ ദൈവത്തിങ്കൽ നിദ്രപ്രാപിച്ചു. മകളെ ഒരു ഡോക്ടറായിക്കാണണമെന്ന തന്റെ ഭാര്യയുടെ ആഗ്രഹത്തിന്റെ പേരിൽ എലിസബത്തിനെ ഒരു ബന്ധുമുഖേന മത്തായിസാർ അമേരിക്കയിലേക്കയച്ചു. അവിടെ വളരെ നല്ല നിലയിൽ പഠിച്ചുകൊണ്ടിരുന്ന മകൾ ഒരു അന്യമതക്കാരൻ ചെറുപ്പക്കാരനുമായി അടുപ്പത്തിലാണെന്നറിഞ്ഞപ്പോഴും അദ്ദേഹം എതിർത്തില്ല. കല്യാണം കഴിഞ്ഞ് കുറേവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളല്ലേ -എല്ലാറ്റിലും വലുത് അവളുടെ സന്തോഷം തന്നെയായിരുന്നു . ഇരുവരും നാട്ടിൽ വന്നപ്പോൾ നാട്ടുകാരെയെല്ലാം അറിയിച്ച് മംഗളമായി വിവാഹം നടത്തിക്കൊടുത്തു.

വീട്ടിൽ ഒറ്റയ്ക്കായിപ്പോയെങ്കിലും സ്കൂളിലെ കുട്ടികളും സഹപ്രവർത്തകരും നിത്യവും ഫോൺവിളിക്കാറുള്ള മകളും മരുമകനും എല്ലാം കൂടി മത്തായി സാർ വളരെ സന്തോഷവാനായിരുന്നു.പക്ഷെ ആ സന്തോഷം മൂന്നുവർഷത്തോളമേ നീണ്ടുനിന്നുള്ളൂ. ജീവിതത്തിലെ ദുരന്തപർവ്വത്തിന്റെ തുടക്കമായി പെട്ടെന്നൊരു രാത്രിയിൽ മകളുടെ മരണവാർത്ത അദ്ദേഹത്തെ തേടിയെത്തി- വാഹനാപകടമായിരുന്നു. എലിസബത്തിന്റെ ശവശരീരവും കൊണ്ട് നാട്ടിലെത്തിയ മരുമകൻ പിന്നെ തിരിച്ചു അമേരിക്കയ്ക്കു പോയില്ല.
മകളുടെ മരണമേൽപ്പിച്ച ആഘാതത്തിൽനിന്ന്  മുക്തനാകാൻ അദ്ദേഹത്തെ സഹായിച്ചത് മരുമകന്റെ സ്നേഹമസൃണമായ പെരുമാറ്റവും സ്കൂളിലെ കുട്ടികളുമായിരുന്നു. ഉദ്യോഗത്തിൽനിന്നും വിരമിച്ചതിനുശേഷവും അദ്ദേഹം സ്കൂളുമായി ബന്ധം പുലർത്തി. വാർദ്ധക്യസഹജമായ അസുഖങ്ങൾ അപ്പോഴേ മത്തായിസാറിനെ വല്ലാതെ അലട്ടിയിരുന്നു. മരുമകൻ ഭാര്യാപിതാവിനേയും ശുശ്രൂഷിച്ച് ഇവിടെത്തന്നെയായിരുന്നു കുറേ നാൾ. പിന്നീട് ബിസിനസ്സ് ആവശ്യത്തിനായി അയാൾ തന്റെ സ്വന്തം നാട്ടിലേക്ക് തിരികെപോയപ്പോഴും സാറിനെ നിർബന്ധിച്ച് കൂടെ കൊണ്ടുപോയി. മകൾ പോയെങ്കിലെന്താ സാറിന് അതിന്റെ കുറവ് മരുമകൻ നികത്തുന്നുണ്ടല്ലോ എന്ന് അന്നാട്ടിലെ അഭ്യുദയകാംക്ഷികൾ ആശ്വസിച്ചു.  അവർ പോയി ഏതാനും മാസങ്ങൾ കഴിഞ്ഞ് ആ വീടും പുരയിടവും വിൽക്കാനുണ്ടെന്നറിഞ്ഞപ്പോൾ തന്റെ അമ്മച്ചിയുടെ പേരിൽ ഉണ്ടായിരുന്ന കുറച്ചു സ്വത്ത് വിറ്റതും പിന്നെ സഹകരണബാങ്കിൽനിന്ന് ലോണായികിട്ടിയതുമൊക്കെ വച്ച്  അത് വാങ്ങിയതിനു പിന്നിൽ ജേക്കബിന് മത്തായിസാറിനോടും ആ വീടിനോടും ഉണ്ടായിരുന്ന പ്രത്യേക താല്പര്യം തന്നെയായിരുന്നു പ്രധാനകാരണം. ബ്ലോക്കോഫീസിലുള്ള ചെറിയ ജോലികൊണ്ട് കൂട്ടിയാൽ കൂടാത്തതായിരുന്നു ആ കച്ചവടം എങ്കിലും അതോടെ ശൈലജയുടെ അച്ഛന് ജേക്കബിനോടുള്ള മതിപ്പ് വർദ്ധിക്കുകയും അതുവരെ എതിർത്തിരുന്ന ബന്ധത്തെ അംഗീകരിച്ച് നിറഞ്ഞമനസ്സോടെ മകളെ കൈപിടിച്ചുകൊടുക്കുകയും ചെയ്തു.
 അവരവിടെ താമസം തുടങ്ങി രണ്ടുവർഷത്തോളം കഴിഞ്ഞുകാണും, പെട്ടെന്നൊരു ദിവസം മത്തായിസാർ വീണ്ടും ആ നാട്ടിൽ പ്രത്യക്ഷപ്പെട്ടു. ആളാകെ മാറിയിരുന്നു- മദ്യവും വ്യാധികളും തളർത്തിയ ശരീരം. എപ്പോഴും ദുഖം നിഴലിട്ട മുഖം. പരസ്പരബന്ധമില്ലാത്ത സംസാരം. ചിരി എന്നത് ആ മുഖത്ത് ഒരു നിഴലായിപ്പോലും കാണാനുണ്ടായിരുന്നില്ല.

മരുമകൻ വീണ്ടും കല്യാണം കഴിച്ചെന്നും പുതിയ ഭാര്യ അദ്ദേഹത്തെ വീട്ടിൽനിന്ന് പുറത്താക്കിയതാണെന്നുമൊക്കെ നാട്ടിൽ വാർത്ത പരന്നു.ഒരു വർഷത്തോളം ഏതോ വൃദ്ധസദനത്തിലായിരുന്നു. അവിടെനിന്ന് എങ്ങനെയോ തിരികെ എത്തിപ്പെട്ടതാണ് . സ്വന്തം വീട് നഷ്ടപ്പെട്ടതുപോലും അദ്ദേഹം അറിയുന്നത് നാട്ടിൽ തിരികെയെത്തിയപ്പോഴാണ്.
അതിനെപ്പറ്റി ചോദിച്ചാൽ മത്തായിസാർ ഒന്നും പറയാതെ തലകുമ്പിട്ടിരിക്കുകയേ ഉള്ളൂ. ആദ്യം തോന്നിയ സഹതാപം നാട്ടുകാർക്കിടയിൽ പിന്നീട് പുച്ഛവും അവജ്ഞയുമൊക്കെയായി മാറി. പഴയ ശിഷ്യന്മാർ പലരും മത്തായിസാറിന് ഒരു നേരം ഭക്ഷണം വാങ്ങിക്കൊടുത്തില്ലെങ്കിലും ആവോളം ചാരായം വാങ്ങിക്കൊടുത്ത് ഗുരുദക്ഷിണ എന്ന കടം വീട്ടി. ഏവരാലും വെറുക്കപ്പെട്ടവനായി ഒരു പിണമായിമാറിത്തുടങ്ങിയിട്ടും ജേക്കബും ശൈലജയും മാത്രം അദ്ദേഹത്തെ കൈവെടിഞ്ഞില്ല. മനപ്പൂർവമല്ലെങ്കിലും, ആ വീട് വാങ്ങുകവഴി അദ്ദേഹത്തിന്റെ ദുരവസ്ഥയിൽ താനും ചെറിയൊരു കാരണമായതിൽ ജേക്കബിന് അഗാധമായ കുറ്റബോധം ഉണ്ടായിരുന്നു. പക്ഷെ മത്തായിസാർ അതൊന്നും ജേക്കബിനോട് ചോദിക്കുകയോ അറിഞ്ഞതായിപ്പോലും ഭാവിക്കുകയോ ചെയ്തില്ല. മിക്കവാറും ദിവസങ്ങളിൽ അദ്ദേഹം ആ പടികടന്നു വന്നു, ജേക്കബും ശൈലജയും പൂർണ്ണമനസ്സോടെ തങ്ങളുടെ പ്രിയഗുരുനാഥന് ഭക്ഷണം വിളമ്പി.പക്ഷെ ഒരിക്കല്പോലും അവരോട് അദ്ദേഹം ആ പഴയ വാത്സല്യത്തോടെ സംസാരിച്ചില്ല. ഉപദേശിക്കാനുള്ള അവരുടെ ശ്രമങ്ങളൊക്കെ വൃഥാവിലാവുകയും ചെയ്തു. സ്വന്തം വീടായിരുന്നപ്പോഴത്തെ അതേ അധികാരത്തോടെ ആ പൂമുഖത്തെ ചാരുകസേരയിൽ മത്തായിസാർ നീണ്ടുനിവർന്നു കിടന്നു. ചിലദിവസങ്ങളിൽ അദ്ദേഹം അവിടെത്തന്നെ കിടന്നുറങ്ങി, മറ്റുചിലപ്പോൾ ഷാപ്പിൽ, അല്ലെങ്കിൽ കടത്തിണ്ണയിൽ.

ഹരിദാസ് ഇതെല്ലാം കേട്ട് തരിച്ചിരുന്നു പോയി. ഗ്രേസിമ്മാമ്മ, എലിസബത്ത്, മരിച്ചുജീവിക്കുന്ന മത്തായിസാർ...വീണ്ടും മരണം മരണം..മരണം മാത്രം. ഏന്താണ് എനിക്ക് ചുറ്റുമുള്ളവർക്കെല്ലാം ഇങ്ങനെ. എത്രയോ വർഷങ്ങളായി മരണത്തിന്റെ ചെകുത്താന്മാർ തന്റെ ചുറ്റിലും നിന്ന് പലരൂപത്തിലും ഭാവത്തിലും ആർത്തട്ടഹസിച്ച് തന്നെ വെല്ലുവിളിക്കുന്നു. അയാളുടെ ജീവിതത്തിന്റെ പ്രത്യയശാസ്ത്രങ്ങളിൽ എന്നും മരണത്തിന്റെ കാൽപ്പാടുകൾ അയാളറിയതെതന്നെ ഒരു ശിലാഫലകത്തിലെന്നപോലെ ഉറച്ചുകിടന്നിരുന്നു. ഉപരിതലം മറച്ചുതുടങ്ങിയ പായൽ നീക്കി അവ വീണ്ടും അനാവൃതമാവുകയാണോയെന്ന് അയാൾ ഭയന്നു.

--------------------------------------------------------------------------------------------------


***അധ്യായം 4***

രിദാസ് മുറ്റത്തുനിന്ന് പൂമുഖത്തേക്ക് നോക്കി. മത്തായിസാർ ചാരുകസേരയിൽ തലചരിച്ചുവച്ച് നല്ല ഉറക്കത്തിലാണ്. അദ്ദേഹത്തിന്റെ കടവായിൽനിന്ന് ഒഴുകിവരുന്ന ചുവന്നുകൊഴുത്ത ദ്രാവകം നിലത്ത് വീണത് ഒരു തുണികൊണ്ട് ശൈലജ തുടയ്ക്കുന്നത് അയാൾ കണ്ടു. ലോകം മുഴുവൻ എതിർത്തിട്ടും അദ്ദേഹത്തെ ഇന്നും സ്നേഹിക്കുന്ന, സ്വന്തം പിതാവിനെയെന്നപോലെ പരിചരിക്കുന്ന ആ ദമ്പതികളോട് ഹരിദാസിന് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
തന്റെ സുഹൃത്തായ ഒരു ഡോകടറിന്റെ സഹായത്തോടെ മത്തായിസാറിനെ ചികിൽസിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ജേക്കബ് പറഞ്ഞു. പക്ഷെ ഇനിയീ ലോകത്തേക്ക് തിരിച്ചുവന്നാലും അദ്ദേഹം എങ്ങനെ ജീവിക്കും എന്നയാൾക്ക് നിശ്ചയമില്ല , കാരണം മത്തായിസാറ് ചോരനീരാക്കി പരിപാലിച്ചു പോന്നിരുന്ന ആ സ്കൂൾ കുട്ടികളുടെ കുറവുമൂലം അടഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിനെ എത്രകാലം വേണമെങ്കിലും പരിചരിക്കാൻ തങ്ങൾ ഒരുക്കമാണ്. പക്ഷെ അതദ്ദേഹം എങ്ങനെ സ്വീകരിക്കുമെന്നും അറിയില്ല.

ജേക്കബ് അപ്പോഴും തന്റെ ബാല്യകാല സുഹൃത്തിനോട് വിശേഷങ്ങൾ ആരായുകയും സ്വന്തം വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഹരിദാസ് പക്ഷെ അയാളോട് തന്റെ പൂർവ്വചരിത്രം അധികമൊന്നും വിസ്തരിച്ചില്ല. അയാൾ തന്നെ കുറ്റപ്പെടുത്തും എന്നതുകൊണ്ടല്ല, മറിച്ച് അതുകൊണ്ട് എന്തെങ്കിലും ഗുണമുള്ളതായി തോന്നിയില്ല. അന്നവിടെ തങ്ങണമെന്നുള്ള ജേക്കബിന്റേയും ശൈലജയുടേയും സ്നേഹപൂർണ്ണമായ അപേക്ഷയെ അയാൾക്ക് നിഷ്കരുണം തള്ളിക്കളയേണ്ടിവന്നു. തിരികെപ്പോയിട്ട് അത്യാവശ്യം ചില കാര്യങ്ങളൂണ്ട് എന്നൊരു കള്ളം പറഞ്ഞ് അയാൾ അവിടെ നിന്നും ഇറങ്ങി.

തിരികെ നടക്കുമ്പോൾ പാതയാകെ ഇരുട്ടുപരന്നുതുടങ്ങിയിരുന്നു. രാവിന്റെ പദചലങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിലായിരിക്കുന്നു. ക്ഷേത്രത്തിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒരു ഭക്തിഗാനം ഒഴുകിയെത്തുന്നുണ്ട്. റെയിൽവേഗേറ്റിനടുത്തെത്തിയപ്പോൾ അയാൾ ഒന്ന് നിന്നു. എന്നിട്ട് ചുറ്റും നോക്കി. അടുത്തെങ്ങും ഒരു വീട്ടിലും പ്രകാശം ഉണ്ടായിരുന്നില്ല. പാളങ്ങളിലേക്ക് കയറുന്ന പാതയുടെ ഇടത്തുവശത്ത് താഴേക്ക് ക്ഷേത്രത്തിലേക്ക് പോകാനുള്ള ഒരു ഇടവഴിയുണ്ടായിരുന്നത് ഇപ്പോഴും അങ്ങനെതന്നെ അവിടെയുണ്ട്. അയാൾ അവിടേയ്ക്കിറങ്ങി അല്പദൂരം മുന്നോട്ടുപോയി. പക്ഷെ ആ വഴി ഒരു മുള്ളുവേലിയക്ക്ടുത്ത് അവസാനിച്ചു. വെറുതയല്ല ഉത്സവമായിട്ടും തുവഴി ഇപ്പോൾ ആളനക്കമൊന്നും ഇല്ലാത്തത്!
ഹരിദാസ് എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അവിടെ നിന്നു. റെയിൽപാളങ്ങൾ കടന്ന് നടന്നാൽ ക്ഷേത്രത്തിലെത്താൻ കഴിയും. പക്ഷേ വേണോ? അതോ കവലയിൽചെന്ന് ബസിൽ കയറി തിരിച്ചു പോയാലോ? സ്വയം സൃഷ്ടിച്ചെടുത്ത ആശയക്കുഴപ്പത്തിൽ അയാൾ അകപ്പെടുകയായിരുന്നു. നാലുവശത്തുനിന്നും ഇരുട്ടിന്റെ ആത്മാക്കൾ കറുത്ത ചിറകുകൾ വീശി അയാളിലേക്ക് പറന്നുവന്നുകൊണ്ടിരുന്നു.

അയാൾ മുകളിൽ റെയിൽപാളങ്ങളിലേക്ക് നടന്നുകയറി. ഗേറ്റിനടുത്തുള്ള വഴിവിളക്കിൽ നിന്നും ബഹിർഗമിക്കുന്ന നേരിയ പ്രകാശത്തിൽ അയാളുടെ മുന്നിൽ തിളങ്ങുന്ന ഉരുക്കുപാളങ്ങൾ ദൂരെ ഇരുട്ടിലേക്ക് നീണ്ടുനിവർന്നുകിടന്നു.
ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിലച്ചുവെന്ന് തോന്നുന്നു; പൂജാസമയമായിരിക്കും. ദൂരെയൊരു മണികിലുക്കം കേൾക്കുന്നുണ്ട്. അയാൾ കാതുകൂർപ്പിച്ചു..അല്ല മണിയൊച്ചയല്ല, മറ്റെന്തോ ആണ്. വളരെ പരിചയമുള്ള മ്റ്റൊരു ശബ്ദമാണത്. വീണ്ടും ശ്രദ്ധിച്ചു- റെയില്പാളത്തിലേക്ക് ആരോ പത്തുപൈസത്തുട്ടുകൾ വിതറുന്നതുപോലെ!!! അവ മുത്തുപൊഴിയുന്നതുപോലെ ഉരുക്കിന്റെ തിളക്കമുള്ള പ്രതലത്തിൽ വീഴുമ്പോഴാണ് ആ മധുരശബ്ദം ഉണ്ടാവുന്നത്. ആ ശബ്ദം അയാളെ മത്തുപിടിപ്പിച്ചു. ശരീരമാസകലം ഒരു കുളിരനുഭവപ്പെട്ടു. ആ ശബ്ദത്തിലേക്ക് കൂടുതൽ എത്താൻ അയാൾ വെമ്പി. തോളിൽകിടന്ന തുകൽസഞ്ചി ഊരി നിലത്തുവച്ചു. എന്നിട്ട് അവിടെയിരുന്ന് അയാൾ പാളത്തിലേക്ക് ചെവിയമർത്തി. വല്ലാത്ത തണുപ്പു തോന്നി. എങ്കിലും ഇപ്പോൾ ആ മധുരശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കാം. അയാളുടെ രോമകൂപങ്ങൾ വരെ എഴുന്നേറ്റുനിന്നു. സന്തോഷം അയാളുടെ കണ്ണൂനനയിച്ച് ഒരു തുള്ളി ഉരുക്കിന്റെ തണൂപ്പിൽ വീണ് ഒഴുകിപ്പരന്ന് ഇല്ലാതെയായി. ആ നിർവൃതിയിൽ അയാൾ സ്വയം മറന്നു.
ഏതാനും നിമിഷങ്ങളങ്ങനെ കഴിഞ്ഞപ്പോൾ പാളത്തിലൂടെ എന്തോ ഒരു തരിപ്പ് ഇരച്ചുവരുന്നതുപോലെ തോന്നി. അയാൾ ദൂരേയ്ക്ക് ദൃഷ്ടി പായിച്ചു- ദൂരെനിന്ന് ഒരു വലിയ പ്രകാശഗോളം തനിക്കുനേരേ പാഞ്ഞുവരുന്നത് അയാൾ കണ്ടു. ഒപ്പം നാണയത്തുട്ടുകളുടെ കിലുക്കവും പാളത്തിലെ തരിപ്പും ക്രമേണ കൂടിക്കൂടിവന്നു.

നിർവികാരതയുടെ ശൂന്യതയിലേക്ക് അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.

12 comments:

Satheesh Haripad said... Reply To This Comment

"ദിശാബോധം നഷ്ടപ്പെട്ട ആ മനസ്സിന്റെ അലര്‍ച്ചകള്‍ മാറ്റൊലികൊണ്ടത് വികലമായ വികാരവിചാരങ്ങളുടെ ചിതാഭസ്മം മണക്കുന്ന ഇടനാഴികളിലായിരുന്നു."


-

ഒരു നീണ്ടകഥയെന്നോ നോവലെറ്റ് എന്നോ പറയാവുന്ന ഒരു പോസ്റ്റാണ് ഇത്തവണ.

-പുതുവത്സരാശംസകൾ

മാനവധ്വനി said... Reply To This Comment

മനോഹരമായിരുന്നു.. എങ്കിലും പാവം ഹരിദാസിനെ വിധിക്ക് വിട്ടുകൊടുത്തത് എന്തിനാണ്?

നല്ല അവതരണം.. ഭാവുകങ്ങൾ നേരുന്നു.
പുതുവത്സരാശംസകൾ.. തുടരുക ജൈത്രയാത്ര

മനോജ് കെ.ഭാസ്കര്‍ said... Reply To This Comment

ഞാ‍നിതു വായിച്ചത് ഹരിപ്പാട്ടെ മലയാളം സ്കൂളും റയില്‍ വേ ലൈനും മനസ്സില്‍ പശ്ചാത്തലമാക്കിയാണ്.

കണ്ടുമുട്ടാന്‍ ഏറെ വൈകിപ്പൊയത് നാമിരുപേരുടെയും നഷ്ട്ടം.

അഭിനന്ദനങ്ങള്‍, ഒപ്പം നന്മ നിറഞ്ഞ പുതുവത്സരാശംസകളും.....

മനോജ് കെ.ഭാസ്കര്‍ said... Reply To This Comment

ഞാ‍നിതു വായിച്ചത് ഹരിപ്പാട്ടെ മലയാളം സ്കൂളും റയില്‍ വേ ലൈനും മനസ്സില്‍ പശ്ചാത്തലമാക്കിയാണ്.

കണ്ടുമുട്ടാന്‍ ഏറെ വൈകിപ്പൊയത് നാമിരുപേരുടെയും നഷ്ട്ടം.

അഭിനന്ദനങ്ങള്‍, ഒപ്പം നന്മ നിറഞ്ഞ പുതുവത്സരാശംസകളും.....

khaadu.. said... Reply To This Comment

മാനവദ്വനിയുടെ മെയില്‍ കിട്ടി വന്നതാണ്... ആദ്യമാനിവിടെ...
എഴുത്ത് ഇഷ്ടമായി... പക്ഷെ കഥയ്ക്ക് ഒരു നല്ല അവസാനം കൊടുക്കാമായിരുന്നു എന്നാ തോന്നല്‍...


സ്നേഹാശംസകളോടെ.....

പൊട്ടന്‍ said... Reply To This Comment

പരിചയപ്പെടുത്തിയ ഖാദുവിനു നന്ദി. മനോഹരമായ എഴുത്ത്. അസ്സലായി.
ഒരു വിയോജിപ്പു മാത്രം. നിർവികാരതയുടെ ശൂന്യതയിലേക്ക് കണ്ണുകൾ ഇറുക്കിയടക്കാന്‍ അയാളെ പ്രേരിതനാക്കുന്ന ഒന്നും കണ്ടില്ല.

Satheesh Haripad said... Reply To This Comment

മാനവധ്വനി, ഖാദു
ഇവിടെ വന്നതിനും ഈ ബ്ലോഗ് മറ്റുള്ളവരിലേക്ക് എത്തിച്ചതിനും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

പൊട്ടൻ, മനോജ് , മാനവധ്വനി, ഖാദു

ഇത് വായിക്കാൻ സമയം കണ്ടെത്തിയതിനും വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
കഥയുടെ ക്ലൈമാക്സിനെ സംബന്ധിച്ച വ്യത്യസ്ഥ അഭിപ്രായങ്ങൾ അംഗീകരിക്കുന്നു. ഇത്തരം വിമർശനങ്ങൾ എന്നെപ്പോലെയുള്ള ചെറിയ എഴുത്തുകാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ്.

ഇനിയും വരിക...

Satheesh Haripad said... Reply To This Comment
This comment has been removed by the author.
റോസാപ്പൂക്കള്‍ said... Reply To This Comment

ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്‌.
ഒരു നല്ല കഥ വായിക്കാനായി.

kanakkoor said... Reply To This Comment

പ്രിയ ഹരിദാസ്‌ , കഥ മുഴുവന്‍ വായിച്ചു. കൊള്ളാം,
ചില വരികള്‍ നന്നായി. " പഴയ ശിഷ്യന്മാർ പലരും മത്തായിസാറിന് ഒരു നേരം ഭക്ഷണം വാങ്ങിക്കൊടുത്തില്ലെങ്കിലും ആവോളം ചാരായം വാങ്ങിക്കൊടുത്ത് ഗുരുദക്ഷിണ എന്ന കടം വീട്ടി." - തുടങ്ങിയ വരികള്‍.
എങ്കിലും കഥ കൊണ്ടുപോയത് നിര്‍വികാരതയിലേക്കാണ്. അവസാന അദ്ധ്യായം അല്‍പ്പം കൂടി വികാരഭരിതം ആക്കാമായിരുന്നു എന്ന് തോന്നി. .

ഗൗരിനാഥന്‍ said... Reply To This Comment

negative end ആയിപ്പോയി..ഇത്തിരി കൂടി പൊസിറ്റീവ് ആയി കാണാമെന്ന് തോന്നിപ്പിച്ചു..പക്ഷെ എഴുത്ത് സുന്ദരം, കാരണം ഒറ്റ ഇരിപ്പില്‍ മുഴുവന്‍ വായിപ്പിക്കാന്‍, ബോറടിപ്പിക്കാതെ കൊണ്ട് പോകാന്‍ സാധിച്ചു

Satheesh Haripad said... Reply To This Comment

റോസാപൂക്കള്‍, kanakkoor, ഗൗരിനാഥന്‍

ഈ പോസ്റ്റ് വായിച്ചതിനും വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനും വളരെ നന്ദി.