Tuesday, January 8, 2008

മഴക്കാറ്റ്

കാറ്റത്ത് ഞെരങ്ങുന്ന ജനല്‍‌പാളികള്‍ക്കിടയിലെ നേര്‍ത്ത വിടവുകളിലൂടെ മഴയുടെ മൂളല്‍ എന്റെ കാതുകളില്‍ വന്നലച്ചു.തുറന്ന പുസ്തകം അതേ പടി നെഞ്ചിലേക്ക് ചേര്‍ത്തുവച്ച് ഞാന്‍ കിടന്നു.മനസ് ശാന്തമായിരുന്നു.ഓര്‍മകളുടെ വാതായനങ്ങള്‍ തുറന്ന് അത് ഒരു തൂവല്‍ പോലെ മന്ദം പറന്നു നടന്നു. മഴ ചിന്നം വിളിച്ചു കൊണ്ട് ആര്‍ത്തലച്ച് പെയ്തുകൊണ്ടിരുന്നു.പുറത്ത് ചിലച്ചുകൊണ്ടിരുന്ന ചീവീടുകള്‍ ക്ഷീണിച്ചിട്ടാവണം, ഇപ്പോള്‍ ശാന്തരാണ്.ചീറിയടിച്ച കാറ്റ് ജനല്പാളികളെ ശക്തിയായി വലിച്ചടച്ചു. കര്‍ക്കിടകപേമാരിയെ സദാ ശപിച്ചുകൊണ്ടിരുന്ന മുത്തശ്ശി എപ്പോഴോ ഉറക്കമായി.

ദൂരെ ഇരുട്ടില്‍ നനഞ്ഞുകുതിര്‍ന്നുകിടക്കുന്ന കല്ലിടാങ്കുന്നിന്റെ നിഴല്‍ കാണാം.അതിന്റെ മുകളിലായി അല്പനേരം മുന്‍പുവരെ തെളിഞ്ഞുകത്തികൊണ്ടിരുന്ന ആ തെരുവുവിളക്കും അണഞ്ഞു കഴിഞ്ഞു.
പാതി തുറന്ന ജനലിലൂടെ എന്റെ കണ്ണുകള്‍ അപാരതയില്‍ എന്തിനോ വേണ്ടി പരതിക്കൊണ്ടിരുന്നു.ചുറ്റിയടിക്കുന്ന കാറ്റ് മുഖമാകെ മഴത്തുള്ളികളുടെ കുളിര്‍മയും സുഗന്ധവും പൂശിയിരിക്കുന്നു.ആകാശത്ത് കൂടുകൂട്ടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞുകൊണ്ടിരുന്നു.മുത്തശ്ശി പറയാറുള്ളതു പോലെ ഒരോ മഴതുള്ളിയും ഓരോ ജന്മത്തിന്റെ മോക്ഷപ്രാപ്തിക്ക് വേണ്ടിയാണ് മണ്ണിലേക്കെത്തുന്നത്.എന്നിട്ടോ, വീണ്ടും അതേ ആകാശത്തിലെ വിരൂപമായൊരു വിങ്ങലായി പെയ്യാനാണ് അവയുടെ വിധി.ഒരു കാലത്ത് മനുഷ്യനില്‍ മാത്രം വിശ്വസിച്ചിരുന്ന എനിക്ക് ഇപ്പോള്‍ വിധിയിലും വിശ്വാസമായി തുടങ്ങിയിട്ടുണ്ടോ? ഈ നാട്ടില്‍ വന്നതുമുതല്‍, രാമചന്ദ്രന്റെ മുത്തശ്ശിയുടെ കൂടെ താമസമാക്കിയതു മുതല്‍ ഒരു പക്ഷെ എന്റെ വിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അയഞ്ഞിട്ടുണ്ടാവണം.

ഒ‌രു നിമിഷം ഓര്‍മ്മകള്‍ നേര്‍ത്ത കാറ്റില്‍ പിന്നോക്കം പറന്ന് രാമചന്ദ്രനിലേക്കെത്തി. വര്‍‌ഷങ്ങളായി പരിചയമുണ്ട് അയാളെ.ഡെല്‍ഹിയിലെ മഞ്ഞുകാലപ്രഭാതങ്ങളുടെ വിറങ്ങലിലൂടെ കാറോടിച്ച് ജീവിച്ചിരുന്ന കാലം മുതല്‍ അയാള്‍ എന്റെ കാഴ്ചകളിലുണ്ടായിരുന്നു.‍ കറുത്ത് തടിച്ച് താടിയും നീട്ടി നടക്കുന്ന ഒരു പ്രത്യേക കഥാപാത്രം.കാഴ്ചയില്‍ പരുക്കനും ബുദ്ധിജീവിയുമൊക്കെയായി തോന്നിച്ചിരുന്ന അയാള്‍ക്ക് ഒരു വലിയ സുഹൃദ്‌വലയം തന്നെ ആ നഗരത്തില്‍ ഉണ്ടായിരുന്നു. എന്നും മദ്യപിച്ചു ലക്ക് കെട്ട് താന്‍ സ്വന്തമായെഴുതിയതും അല്ലാത്തതുമായ കവിതകള്‍ ഉറക്കെ ചൊല്ലിയും മറ്റുള്ളവരെ ഉപദേശിച്ചും ജീവിച്ച് പോന്നിരുന്ന രാമചന്ദ്രന്റെ ഒരേ ഒരു വരുമാനം അടുത്തുള്ള ഷൂ കമ്പനിയിലെ ഒരു ചെറിയ ഉദ്യോഗമാണ്.അയാള്‍ക്ക് അന്നേ ഈ മുത്തശ്ശി മാത്രമേയുള്ളൂ ബന്ധുവായിട്ട്.മാതാപിതാക്കള്‍ അയാളുടെ ചെറുപ്പത്തില്‍ വസൂരിക്കടിപ്പെട്ടു മരിച്ചുപോയ‌താണെന്ന് അയാള്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.

തണുത്തു വിറങ്ങലിച്ച ഒരു ഡിസം‍ബർ മാസത്തിലാണ്‌ ഞാന്‍ രാമചന്ദ്രനെ കണ്ടുമുട്ടുന്നത്.അപ്പോള്‍ അയാള്‍ തീരെ അവശനിലയിലായിരുന്നു. റോഡരികില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ ഞാന്‍ അയാളുടെ സ്ഥിരം സഹയാത്രികനും ഡ്രൈവറും സുഹൃത്തും ഒക്കെയായി. സ്വതവേ മിതഭാഷിയായിരുന്ന അയാള്‍ മദ്യലഹരിയില്‍ വാതോരാതെ സംസാരിക്കുമായിരുന്നു.- തത്ത്വചിന്തയും കവിതകളും ചിലപ്പോള്‍ ശാപവാക്കുകളും. ഈ ലോകത്ത് അയാള്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്നത് അയാളെ തന്നെയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്നാല്‍ അതിന്നുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്, അതേപറ്റി സംസാരിക്കാന്‍ തന്നെ അയാള്‍ക്ക് താല്‍‌പര്യം ഉണ്ടായിരുന്നില്ല.

ഞാനൊരു ബിരുദധാരിയാണെന്നും, മറ്റ് തൊഴിലൊന്നും തരപ്പെടാതിരുന്നതുകൊണ്ടാണ് ടാക്സി ഓടിക്കുന്നതെന്നുമൊക്കെ മനസ്സിലാക്കിയപ്പോള്‍ രാമചന്ദ്രന്‍ എനിക്ക് നാട്ടില്‍ ഒരു സുഹൃത്തിന്റെ കമ്പനിയില്‍ ജോലി ശരിയാക്കിത്തന്നു.അയാളുടെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഞാന്‍ ഡെല്‍ഹിയോട് വിട പറഞ്ഞത്. അങ്ങനെ ഞാന്‍ രാമചന്ദ്രന്റെ മുത്തശ്ശിയോടൊപ്പം താമസിച്ചുകൊണ്ട് ജോലിക്കു പോകാന്‍ തുടങ്ങി.

ഇപ്പോള്‍ മാസങ്ങള്‍ കടന്നുപോയിരിക്കുന്നു.രാമചന്ദ്രന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാം മുത്തശ്ശിക്കു വേണ്ടി ഞാനാണ് ഒപ്പിട്ട് വാങ്ങിയത്. വാര്‍ധക്യത്തിന്റെ അസ്വസ്ഥതയിലും പ്രതീക്ഷയുടെ നിര്‍‌വൃതി അനുഭവിക്കുന്ന അവരോട് അതു പറയുവാനുള്ള ധൈര്യം എനിക്കുണ്ടായില്ല.മുത്തശ്ശി തീരെ കിടപ്പായിട്ട് ഇപ്പോള്‍ ഒരു മാസത്തോളമാകുന്നു.ഇടയ്ക്കൊക്കെ രാമചന്ദ്രനെപറ്റി ചോദിക്കുമായിരുന്ന അവര്‍ കഴിഞ്ഞ ഒരാഴ്ചയായിട്ട് അയാളെപറ്റി ഒരു വാക്കുപോലും സംസാരിച്ചു കേട്ടില്ല.ഇനി അവര്‍ എങ്ങനെയെങ്കിലും അറിഞ്ഞിട്ടുണ്ടാവുമോ..?

മഴ വീണ്ടും ശക്തിപ്രാപിച്ചു വന്നു. ഭയങ്കരമായ ഒരു ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോള്‍ തെക്കേപ്പറമ്പില്‍ ഉണങ്ങി നിന്ന വരിക്കപ്പ്‌ളാവ് കടപുഴകി വീണിരിക്കുന്നത് കണ്ടു.ചീറിയടിക്കുന്ന തണുത്തകാറ്റ് ഓട് മേഞ്ഞ മേല്‍ക്കൂരയെ ചിതറിത്തെറിപ്പിക്കുമോ എന്നു ഞാന്‍ ഭയന്നു. ഞാന്‍ ജനല്‍ ശക്തിയായി വലിച്ചടച്ചു.മുത്തശ്ശി കിടക്കുന്ന മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ അവിടം ശൂന്യമായിരുന്നു.മുറിയുടെ ഒരു മൂല ചോര്‍ന്നൊലിച്ച് ഈര്‍പ്പം മുറിയിലാകെ പടര്‍ന്നിരുന്നു.കട്ടിലിന്റെ ചുവട്ടില്‍ നിന്ന് ഉല്‍ഭവിക്കുന്ന കാല്പ്പാടുകള്‍ പിന്തുടര്‍ന്ന് ഞാന്‍ മുറ്റത്തേക്കിറങ്ങി.

അപ്പോഴാണ് മഴയുടെ ശക്തി അല്പം കുറഞ്ഞത്...

23 comments:

Sharu (Ansha Muneer) said... Reply To This Comment

നന്നായിരിക്കുന്നു.... കുറച്ചുകൂടി മോടി കൂട്ടാമായിരുന്നു ചില വാക്കുകള്‍.
ഭാവുകങ്ങള്‍....!!!

ഹരിശ്രീ said... Reply To This Comment

സുഹൃത്തേ,

നന്നായിട്ടുണ്ട്....

ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു...

ഹരിശ്രീ

മന്‍സുര്‍ said... Reply To This Comment

സതീഷ്‌...

എത്ര പറഞ്ഞാലും മതിയാവാത്ത വിഷയങ്ങളിലൊന്ന്‌ പ്രണയം...അതു പോലെ മറ്റൊന്ന്‌ മഴ......മഴയെ കുറിച്ചുള്ള മനോഹര വരികളില്‍ ഒരു മഴതുള്ളി പോലെ ഒഴികിയിറങ്ങുബോല്‍ മനസ്സില്‍ ഒരുങ്ങുകയായ്‌ മറ്റൊരു ബാല്യത്തിന്‍ മഴ....ഒരു മൂളലായ്‌ അകലെ നിന്നും ഒഴുകുകയായി....ഒരു ചെറു കുളിര്‍ തെന്നലായി........നനയുമീ മഴയില്‍......നനയുമെന്‍ മനസ്സില്‍ പൂവിടുന്നുവെന്‍ പ്രണയ പുഷപങ്ങള്‍.....ഒരു മഴ പെയ്യ്‌ത്‌ തോര്‍ന്ന പോലെ.......ശാന്തമായി....അനുഭൂതിയായ്‌...തുടരുക മഴയോടൊപ്പമുള്ള യാത്ര.....എല്ലാ ഭാവുകങ്ങളും

നന്‍മകള്‍ നേരുന്നു

ഭടന്‍ said... Reply To This Comment

സതീഷ്..
നന്നായിട്ടുണ്ട്. കഥയുള്ള കഥ!
പരിണാമവും കൊള്ളാം. അതിനനുസരിച്ചല്ല അവസാനിപ്പിച്ചത് എന്നു തോന്നി..

നന്മ നേര്‍ന്നുകൊണ്ട്

Lath

ഗിരീഷ്‌ എ എസ്‌ said... Reply To This Comment

മഴക്കാറ്റില്‍ മനസണ്‍ന്‌ ആര്‍ദ്രമായി
എഴുത്തിന്റെ ശൈലി
ഇഷ്ടമായി
ഇനിയും മൂര്‍ച്ചകൂട്ടാമായിരുന്നുവെന്ന്‌ തോന്നി
ചില വാക്കുകള്‍ക്ക്‌

ആശംസകള്‍ അഭിനന്ദനങ്ങള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said... Reply To This Comment

ഓരൊ മഴക്കാലവും ബാല്യത്തിന്റെ ഓര്‍മകളിലേയ്ക്ക് മനസ്സിനെ കൊണ്ടുപോകുന്നൂ..
പിന്നെ മഴയും പ്രണയവും ബാല്യവും എല്ലാം ഒരു പേമാരി പോലെയാകുന്നൂ..പോയ നാളുകള്‍,ഇലകൊഴിഞ്ഞവസന്തങ്ങള്‍, പിന്നിട്ട പാഥകള്‍,നഷ്ടപ്പെട്ട വര്‍ഷങ്ങളും കുറേ സ്വപ്നങ്ങളും !
എങ്ങനെയെന്നറിയില്ലാ ,ഒരു തെന്നല്‍പൊലെ
എങ്ങുമേ തകര്‍ക്കുന്നു ഭ്രാന്തമാം കൊടുംകാറ്റായ് !
കഥയിലെ സാരാശം നന്നായിരിക്കുന്നു ആശയം കുറച്ചു അദികമായൊന്നൊരു തോന്നല്‍ ..മഴയും നേര്‍ത്തമഞ്ഞിന്റെ താളവും ഒരു ബാല്യത്തിലൂടെ ഞാനും ഒന്നു എഴുതി ദാ ഇവിടെ ഒന്നു നോക്കൂ. ബാല്യകാലത്തിന്റെ ഓര്‍മകള്‍
ഇനിയും തുടരുകാ ഈ യാത്ര കൂടെ മഴത്തുള്ളികളായ് ഞങ്ങളും..

Satheesh Haripad said... Reply To This Comment

ഷാരു,ദ്രൗപദി, ..ഇതു വായിച്ച് കമന്റ്റ് ഇട്ടതിന് വളരെ നന്ദി
വാക്കുകളുടെ മൂര്‍ച്ച കൂട്ടാമായിരുന്നുവെന്ന് എനിക്കും തോന്നി- കുറച്ച് സമയമെടുത്ത് ഒരു പ്രൂഫ് റീഡിങ്ങ് നടത്താന്‍ പറ്റിയില്ല, കുറവുകള്‍‍ അടുത്ത പോസ്റ്റില്‍ നികത്താന്‍ ശ്രമിക്കാം.

http://satheeshharipad.blogspot.com/

Satheesh Haripad said... Reply To This Comment

ഭടന്‍ ..വളരെ നന്ദി

കഥയുടെ പരിണാമത്തെപറ്റി..
മഴയുടെ താളക്രമങ്ങളില്‍ തുടങ്ങി, അതിലേക്കു തന്നെ തിരിച്ചു ചെല്ലുന്ന രീതിയാണ് ഉദ്ദേശിച്ചത്.

Satheesh Haripad said... Reply To This Comment

ഹരിശ്രീ,മന്‍സൂര്‍,ഭടന്‍,സജി... ഇത് വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

ശ്രീ said... Reply To This Comment

വളരെ നന്നായി എഴുതിയിരിയ്ക്കുന്നു. വായനക്കാരെ പിടിച്ചിരുത്തുന്ന ശൈലി.

അവസാ‍നം മാത്രം കുറച്ചു മാറ്റാമായിരുന്നു എന്നു തോന്നി.

ആശംസകള്‍!
:)

sv said... Reply To This Comment

സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ ...
നിന്നെ കാത്തിരിക്കുന്ന നിന്‍റെ മഴ കാലം....

Mahesh Cheruthana/മഹി said... Reply To This Comment

സതീഷ്‌ എന്റെ നാട്ടുകാരാ,

എനിക്കു പ്രിയപ്പെട്ട മഴയും നിറഞ്ഞ രചന ഇഷ്ടമായി!
എല്ലാ ഭാവുകങ്ങളും!

ഗീത said... Reply To This Comment

വീണ്ടും ഒരു മഴ പോസ്റ്റ്!

സതീഷ് കഥ നന്നായിട്ടിണ്ട്‌.

പക്ഷേ ending വളരെ abrupt ആയിപ്പോയി എന്നുതോന്നി...

എന്തായാലും എഴുതി തെളിയും.

പ്രയാസി said... Reply To This Comment

വളരെ നന്നായി..:)

Sajeev Haripad said... Reply To This Comment

edo kollam keeto. vayichitu enthoorufeeling

Unknown said... Reply To This Comment

Nayittundu...ethilum nalathu pratheeshikunnu

Unknown said... Reply To This Comment

Good nice!!!!!!!!!!!!!

അപരിചിത said... Reply To This Comment

നന്നായിട്ടുണ്ട്‌
അവസാനം ഒരുപാടു ഇഷ്ടപ്പെട്ടു
ഇങ്ങനെ എഴുതുന്നവര്‍ ചുരുക്കം..ഇങ്ങനെ ഉള്ള ശൈലികള്‍ വായിക്കുമ്പൊള്‍ ഒരു സുഖം ഉണ്ട്‌..ഇനിയും ഇനിയും എഴുതു...ഒരുപാട്‌ ഇഷ്ടപെട്ടു


happy blogging!

Satheesh Haripad said... Reply To This Comment

ശ്രീ , SV, അപരിചിത, മഹേഷ്‌ ചെറുതന, ഗീതാഗീതികള്‍ , പ്രയാസി , സജീവ്, സൗമ്യ - കമന്റിട്ട എല്ലാവര്‍‌ക്കും നന്ദി.

അജയ്‌ ശ്രീശാന്ത്‌.. said... Reply To This Comment

"മുത്തശ്ശി കിടക്കുന്ന മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ അവിടം ശൂന്യമായിരുന്നു.മുറിയുടെ ഒരു മൂല ചോര്‍ന്നൊലിച്ച് ഈര്‍പ്പം മുറിയിലാകെ പടര്‍ന്നിരുന്നു.കട്ടിലിന്റെ ചുവട്ടില്‍ നിന്ന് ഉല്‍ഭവിക്കുന്ന കാല്പ്പാടുകള്‍ പിന്തുടര്‍ന്ന് ഞാന്‍ മുറ്റത്തേക്കിറങ്ങി."

നന്നായിരിക്കുന്നു....
സുഹൃത്തെ ആശംസകള്‍...

അനൂപ് അമ്പലപ്പുഴ said... Reply To This Comment

ഒരു ബ്ലോഗ്ഗില്‍ നീ ഇട്ടിരിക്കുന്ന കമന്റ് കണ്ട് സഹതാപം തോന്നി 4 വര്‍ത്തമാനം പറയാന്‍ ആണ് ഇവിടെ വന്നത്. എന്നാല്‍ നിന്റെ പോസ്റ്റില്‍ മഴയെ നന്നായി അവതരിപ്പിചിരിക്കുന്നു, ഇഷ്ടപ്പെട്ടു. നല്ലപോലെ മഴ ഫീല്‍ ചെയ്തു.. ഭാവുകങ്ങള്‍

Satheesh Haripad said... Reply To This Comment

:)
നന്ദി അനൂപ്.

താങ്കള്‍ ഉദ്ദേശിച്ച കമന്റ് ശ്രീയുടെ
ബ്ലോഗിലേതാണെന്നു തോന്നുന്നു.
കേരളത്തിന് പുറത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചാറായി മാഷേ. സ്വന്തം നാട്ടില്‍ ഇപ്പോള്‍ വെറുമൊരു അതിഥിയെപ്പോലെയായി. അതുകോണ്ടാണ് നാട്ടിലെ സാധാരണ കാര്യങ്ങള്‍ പോലും എന്നെ അത്‌ഭുതപ്പെടുത്തുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

കുഴ്പ്പമില്ല എന്നു പറയാം കേട്ടൊ സദീഷ്